സ്കൂൾ വിദ്യാർഥികൾക്കായി കെഎസ്ആർടിസി തുടങ്ങുന്ന ബസ് ഓൺ ഡിമാൻഡ് (ബോണ്ട്) സർവീസുകളിൽ 50 വിദ്യാർഥികൾക്കു യാത്ര ചെയ്യാം. ആയിരത്തിലേറെ സ്കൂളുകൾ അപേക്ഷ നൽകിയെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു.
ദിവസം ആകെ 100 കിലോമീറ്റർ വരെ ഓടുന്നതിന് 7500 രൂപയാണു നിരക്ക്. 101– 120 കിലോമീറ്ററിന് 8000 രൂപ, 121–140 കിലോമീറ്ററിന് 8500 രൂപ, 141– 160 കിലോമീറ്ററിന് 9000 രൂപ വീതം നൽകണം. സ്കൂൾ അധികൃതർ ഒരു മാസത്തെ തുക മുൻകൂറായി നൽകണം. സ്കൂളിന്റെ ബോർഡ് വച്ചായിരിക്കും സർവീസ്.
ബസിൽ വിദ്യാർഥികളെ സഹായിക്കാൻ സ്കൂൾ ജീവനക്കാരെ നിയോഗിച്ചാൽ അവർക്ക് സൗജന്യയാത്ര അനുവദിക്കും. മടക്കയാത്രയ്ക്കും പാസ് അനുവദിക്കും.
27,218 സ്കൂൾ ബസുകളിൽ 2828 എണ്ണത്തിന് ഫിറ്റ്നസ് പരിശോധന നടത്തിയെന്നു മന്ത്രി അറിയിച്ചു. 1622 ബസുകൾക്കു സർട്ടിഫിക്കറ്റ് നൽകി. കെഎസ്ആർടിസി വർക്‌ഷോപ്പുകളിൽ സ്കൂൾ, കോളജ് ബസുകളുടെ അറ്റകുറ്റപ്പണി നടത്താം. കുട്ടനാട് പോലെയുള്ള മേഖലകളിൽ ബോട്ട് സമയം സ്കൂൾ സമയത്തിനനുസരിച്ചു ക്രമീകരിക്കും.