കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയിട്ടും നിരത്തിലിറങ്ങാതെ 1935 കെ.എസ്.ആർ.ടി.സി. ബസുകൾ. ഇവയിൽ മിക്കതും ചെറുറൂട്ടുകളിലോടുന്ന ഓർഡിനറി ബസുകളാണെന്നത് യാത്രാക്ലേശം കൂട്ടുന്നു. മാത്രമല്ല, മാസങ്ങളായി നിർത്തിയിട്ട ബസുകൾ പലതും തുരുമ്പുകയറി ഓടിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്.
മേയ്‌മാസത്തിലാണ് കോവിഡ് പശ്ചാത്തലത്തിൽ റൂട്ടുകൾ കുറയ്‌ക്കാൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചത്. കോർപ്പറേഷന്റെ 6185 ബസുകൾ ഡിപ്പോകളിൽ നിലനിർത്തി. പരിപാലിക്കുന്നത് നഷ്ടമുണ്ടാക്കുമെന്നതിനാലാണിത്. 1935 ബസുകൾ 11 കേന്ദ്രങ്ങളിലായി സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത്രയും ബസുകൾ ഒരുവർഷം നിർത്തിയിടുന്നതിലൂടെ 1354 ലക്ഷം രൂപ ഇൻഷുറൻസ് ഇനത്തിൽമാത്രം ലാഭിക്കാമെന്നാണ് കെ.എസ്.ആർ.ടി.സി. കണക്കുകൂട്ടിയിരുന്നത്.
എന്നാൽ, ഇങ്ങനെ സൂക്ഷിച്ചിരിക്കുന്ന ബസുകൾ പലതും ഉപയോഗിക്കാനാകാത്തവിധം നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ജീവനക്കാർതന്നെ പറയുന്നത്. പലതും കാടുകയറി. നിർത്തിയിട്ട ബസുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണമെന്ന നിർദേശം കാര്യമായി നടപ്പായില്ല. ഇവ വീണ്ടും നിരത്തിലിറക്കൽ എളുപ്പമാവില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
ഈ ബസുകൾ പുറത്തിറങ്ങാൻ വൈകുന്നതിനനുസരിച്ച് നഷ്ടവും കൂടുമെന്നതാണ് നിലവിലെ സ്ഥിതി. ഡിസംബർ 31 വരെ ബസുകളുടെ എണ്ണം കൂട്ടേണ്ടായെന്നാണ് അധികൃതർ തീരുമാനിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ബസുകളുടെ എണ്ണം കുറച്ച സമയത്തുതന്നെയാണ് ഈ തീരുമാനവും എടുത്തിരിക്കുന്നത്. കോവിഡ്നിയന്ത്രണം മാറിയിട്ടും ഈ നയം മാറ്റിയില്ല.