പേരാവൂർ: നവജാത ശിശുക്കളുടെ ജന്മനാലുള്ള അസുഖങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ന്യൂ ബോൺ സ്ക്രീനിംഗ് വഴി പേരാവൂർ താലൂക്ക് ആസ്പത്രിയിൽ 1000 ലധികം നവജാത ശിശുക്കളെ സ്ക്രീനിംഗിന് വിധേയമാക്കി. നവജാത ശിശുക്കളിലെ ജനിതക തകരാറുകൾ വഴി ഉണ്ടാകുന്ന അസുഖങ്ങളെയും, ഹൃദയ സംബന്ധവും കേൾവിക്കുറവ് പോലെയുള്ള അസുഖങ്ങളും കണ്ടെത്തുന്നതിന് സർക്കാരിന്റെ ശലഭം പദ്ധതി വഴിയാണ് പരിശോധന നടക്കുന്നത്. പരിശോധനയിൽ പ്രശ്നങ്ങൾ കണ്ടെത്തുന്ന ശിശുക്കളെ മാങ്ങാട്ടുപറമ്പിലെ ജില്ലാതല ഏർളി ഇന്റർവെൻഷൻ സെന്ററിലേക്ക് അയക്കും. ജനിക്കുമ്പോൾ തന്നെ രോഗം കണ്ടെത്തുന്നതിനാൽ കുട്ടിക്ക് വേണ്ട ചികിത്സ നല്കാനും അത് വഴി കുട്ടിയുടെ വളർച്ച നേരായ രീതിയിലാകുന്നതിനും സഹായിക്കും.
നിലവിൽ പേരാവൂർ താലൂക്ക് ആസ്പത്രിയിൽ പ്രസവിക്കുന്ന എല്ലാ നവജാത ശിശുക്കളെയും പരിശോധന നടത്താറുണ്ട്. ഇതിനായി എൻഎച്ച്എം പ്രത്യേക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇതുവരെ 1000 ൽപരം ശിശുക്കളെ പരിശോധിച്ചതിൽ നിന്ന് എട്ടോളം ശിശുക്കൾക്ക് ജന്മനാലുള്ള പ്രശ്നങ്ങൾ കണ്ടെത്തുകയും അവരെ തുടർ ചികിത്സയ്ക്ക് വേണ്ടി അയക്കുകയും ചെയ്തു. ഇഎൻടി സ്പെഷലിസ്റ്റ് ഡോ. ഷിജു അബ്ദുൽ ഹക്കീം, ശിശു രോഗ വിദഗ്ധരായ ഡോ. ദീപ്തി, ഡോ. കെ.ജി. കിരൺ, സ്ക്രീനിംഗ് സ്പെഷലിസ്റ്റ് സിമി മാത്യു, ഒഎഇ സ്പെഷലിസ്റ്റ് വി. എസ്. ഡയാന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
previous post