സാമ്പത്തികബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന കേന്ദ്രനിലപാടോടെ കെ-റെയിൽ പദ്ധതിക്കെതിരേ കോൺഗ്രസും ബി.ജെ.പി.യും നിലപാട് ശക്തമാക്കി. അതേസമയം, പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം ചിലകാര്യങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഉടൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയും കേന്ദ്രറെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി ഡൽഹിയിൽനടന്ന ചർച്ചയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. പദ്ധതിരേഖ നീതി ആയോഗ് പരിശോധിച്ചപ്പോൾതന്നെ കേന്ദ്രസർക്കാർ സാമ്പത്തികബാധ്യത ഏറ്റെടുക്കില്ലെന്നകാര്യം വ്യക്തമാക്കിയിരുന്നതായി സംസ്ഥാന സർക്കാർ പറയുന്നു. കാസർകോട്-തിരുവനന്തപുരം പാതയിൽ അർധഅതിവേഗ തീവണ്ടി ഓടിക്കുന്ന പദ്ധതിക്ക് 34,454 കോടി രൂപയുടെ വായ്പയാണ് വേണ്ടത്. ഇതിൽ കേന്ദ്രവും സംസ്ഥാനവും 7720 കോടി രൂപവീതം പങ്കിടാനായിരുന്നു ധാരണ. ശേഷിക്കുന്ന തുക മറ്റുവായ്പകളിലൂടെ കണ്ടെത്തും. ഇതിൽനിന്നും കേന്ദ്രം പിന്മാറിയാൽ ആ തുകകൂടി കേരളം കണ്ടെത്തേണ്ടിവരും. കേന്ദ്രവിഹിതത്തെക്കുറിച്ചല്ല, പദ്ധതി നടപ്പാക്കിയാൽ ഭാവിയിൽ ഉണ്ടാകാനിടയുള്ള സാമ്പത്തികബാധ്യതയെക്കുറിച്ചാണ് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടതെന്ന് കെ-റെയിൽ അധികൃതർ പറഞ്ഞു.
കേന്ദ്രമന്ത്രി വി. മുരളീധരനും പദ്ധതിക്കെതിരേ രംഗത്തെത്തി. കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നിലപാടിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പാരിസ്ഥിതിക സാമൂഹിക ആഘാതപഠനം നടന്നിട്ടില്ല. 34,000 കോടി രൂപയുടെ വിദേശവായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഈ പദ്ധതി കേരളത്തിന് ആവശ്യമില്ല. പരിസ്ഥിതിക്കിണങ്ങിയ പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിലിനെതിരേ നേരത്തേതന്നെ രംഗത്തുള്ള കോൺഗ്രസും പുതിയ പശ്ചാത്തലത്തിൽ എതിർപ്പ് ശക്തമാക്കിയിട്ടുണ്ട്.