പന്നിയുടെ വൃക്ക ഇതാദ്യമായി മനുഷ്യനിൽ വിജയകരമായി മാറ്റിവച്ചു. ജീവൻരക്ഷാ അവയവമാറ്റ രംഗത്തു വൻ കുതിപ്പിനു വഴിയൊരുക്കുന്ന വിജയം ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലാംഗൺ ഹെൽത്തിൽ ഡോ. റോബർട്ട് മോണ്ട്ഗോമറിയുടെ നേതൃത്വത്തിൽ മസ്തിഷ്കമരണം സംഭവിച്ച രോഗിയിൽ നടത്തിയ പരീക്ഷണത്തിലായിരുന്നു.
പന്നിയുടെ വൃക്ക മനുഷ്യരിൽ മാറ്റിവയ്ക്കാൻ തടസ്സമായിരുന്ന പ്രത്യേക പഞ്ചസാരയ്ക്കു കാരണമായ ജീനിൽ മാറ്റം വരുത്തിയ പന്നിയുടെ വൃക്ക ഉപയോഗിച്ചപ്പോഴാണ് വിജയം സാധ്യമായത്.
പന്നിയുടെ ഹൃദയവാൽവുകൾ പതിറ്റാണ്ടുകളായി മനുഷ്യരിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. രക്തം കട്ട പിടിക്കാതിരിക്കുന്നതിനുള്ള ഹെപ്പാരിൻ പന്നിയുടെ കുടലിൽനിന്നു വേർതിരിച്ചെടുക്കുന്നതാണ്. പൊള്ളലേറ്റവരിൽ പന്നിയുടെ തൊലി ഗ്രാഫ്റ്റ് ചെയ്യുന്നു. പന്നിയുടെ കണ്ണുകളിലെ കോർണിയയും പ്രയോജനപ്പെടുന്നുണ്ട്.