സംസ്ഥാനത്ത് കെഎസ്ഇബിയുടെ നിലയങ്ങളിൽ വൈദ്യുതി ഉൽപാദനം റെക്കോർഡ് കൈവരിച്ചു. ഇന്നലെ മാത്രം 40.61 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. സംസ്ഥാനത്തിന്റെ മൊത്തം ഉപയോഗത്തിന്റെ 56.2%. സാധാരണ 30% ആണ് സംസ്ഥാനത്തെ ഉൽപാദനം. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 72.12 ദശലക്ഷം യൂണിറ്റായിരുന്നു.
ശക്തമായ മഴയെത്തുടർന്ന് ഡാമുകളിലെ ജലനിരപ്പ് കുറയ്ക്കാൻ ഉൽപാദനം വർധിപ്പിച്ചതാണ് റെക്കോർഡിൽ എത്താൻ കാരണം. ഇടുക്കി പദ്ധതിയുടെ ഉൽപാദന നിലയമായ മൂലമറ്റത്ത് ഇന്നലെ 14.85 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ഇവിടെ ഒരു ജനറേറ്റർ അറ്റകുറ്റപ്പണിയിലാണ്.
മഴ മൂലം മിക്ക ഡാമുകളും നിറഞ്ഞതിനാൽ വെള്ളം ഒഴുക്കിക്കളയുകയാണ്. ഇടുക്കി ഡാമിൽ മാത്രം 3 ഷട്ടറുകൾ തുറന്നു വച്ചിരിക്കുന്നതിനാൽ പ്രതിദിനം 7.5 കോടി രൂപയാണു കെഎസ്ഇബിക്ക് നഷ്ടം. മണിക്കൂറിൽ 6 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളമാണ് കളയുന്നത്.