സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ലേണേഴ്സ് ലൈസന്‍സ് ലഭിച്ചവര്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കാനായി സ്ലോട്ട് ലഭിക്കുന്നില്ല. ടെസ്റ്റ് പുനരാരംഭിക്കുന്നതിനു മുമ്പ് ലേണേഴ്സ് പാസായിട്ടുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. ലേണേഴ്സ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചിട്ടും ടെസ്റ്റില്‍ പങ്കെടുക്കാനാകാത്തവരും നിരവധിയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പല ആര്‍ടി ഓഫീസുകളിലും ബാച്ചുകളായി സമയം ക്രമീകരിച്ച് ടെസ്റ്റ് നടത്തിയിട്ടും കാത്തിരിക്കുന്നവരുടെ നിര നീളുകയാണ്.
നിലവിൽ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ‘പരിവാഹന്‍ സാരഥി’ സൈറ്റിലൂടെ മാത്രമെ ഡ്രൈവിംഗ് ടെസ്റ്റിനായി അപേക്ഷിക്കാനാൻ കഴിയൂ. അപേക്ഷകന്റെ മൊബൈലില്‍ വരുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ചാണ് സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. നേരിട്ട് അപേക്ഷിക്കുന്നവര്‍ക്ക് സ്ലോട്ട് ലഭിക്കാൻ പ്രയാസമാണെന്നിരിക്കെ ഡ്രൈവിംഗ് സ്കൂളുകൾ മുഖേന ടെസ്റ്റിനെത്തുന്നവര്‍ക്ക് സ്ലോട്ട് ലഭിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. എന്നാൽ ഇതില്‍ അനധികൃതമായി ഒന്നുമില്ലെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ ഭാഷ്യം.
ഓരോ ആര്‍ടി ഓഫീസ് പരിധിയിലും പ്രതിദിനം മൂന്നും, സബ് ആര്‍ടി ഓഫീസുകളില്‍ രണ്ടും ഇന്‍സ്പെക്ടര്‍മാരെയാണ് ഡ്രൈവിംഗ് ടെസ്റ്റിനായി നിയോഗിക്കുന്നത്. ഓരോ ഇന്‍സ്പെക്ടറും ദിവസം 60 വീതം ടെസ്റ്റുകള്‍ നടത്തണം. മുന്‍ ടെസ്റ്റുകളില്‍ പരാജയപ്പെട്ടവരുണ്ടെങ്കില് പരമാവധി 20 പേരെ അധികമായി ഓരോരുത്തരും ടെസ്റ്റ് ചെയ്യണമെന്നും നിർദേശമുണ്ട്. ഇത് തൃപ്തികരമായ സംവിധാനമല്ലെന്ന് അധികൃതര്‍തന്നെ പറയുന്നു.
ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാല്‍ മാത്രമേ ഒന്നര വര്‍ഷമായി കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കാനാവൂ. ലഭ്യമായ ഉദ്യോഗസ്ഥരുടെ എണ്ണത്തിന് ആനുപാതികമായിട്ടായിരിക്കും സ്ലോട്ടുകള്‍ നിശ്ചയിക്കപ്പെടുന്നത്. ടെസ്റ്റുകള്‍ പൂര്‍ണതോതില്‍ നടത്തണമെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ എണ്ണം കൂട്ടുകയോ, ടെസ്റ്റ് എല്ലാദിവസവും നടത്തുകയോ വേണമെന്നും ആവശ്യമുയരുന്നുണ്ട്.