സ്ത്രീധന പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും സ്ത്രീധന നിരോധന നിയമത്തിലൂടെ നീതി ലഭിക്കുന്നവരുടെ എണ്ണം വിരളം. സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ ഒരു കേസില്‍പോലും പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചിട്ടില്ലെന്നാണ് കണക്ക്.
2016 മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെ സ്ത്രീധന നിരോധന നിയമം പ്രകാരം സംസ്ഥാനത്ത് 90 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 59 കേസുകളില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഒരു കേസില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. അതേസമയം അഞ്ചു കേസുകളില്‍ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. മറ്റു കേസുകള്‍ വിചാരണ ഘട്ടത്തിലാണ്.
2016ല്‍ 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 12 കേസുകളില്‍ മാത്രമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 2017ല്‍ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും മുഴുവന്‍ കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. 16 കേസുകളിലാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്. 2018ൽ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. ഒന്‍പത് കേസുകള്‍ മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്തതെങ്കിലും നാലു കേസുകളില്‍ ഇനിയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. 2019ല്‍ 11 കേസുകളില്‍ ഒന്‍പതെണ്ണം മാത്രമാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
കഴിഞ്ഞ വര്‍ഷം എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഏഴു കേസുകളില്‍ അന്വേഷണം പൂര്‍ത്തീകരിച്ചു. 2021ലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 32 കേസുകളുണ്ടെങ്കിലും 10 കേസുകളില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം അഞ്ചുവര്‍ഷം മുമ്പുള്ള കേസുകളില്‍പോലും വിചാരണ പൂര്‍ത്തീകരിക്കാനോ പ്രതികള്‍ക്ക് ശിക്ഷ നല്‍കാനോ സാധിച്ചിട്ടില്ല.
1961 മുതല്‍ സ്ത്രീധനനിരോധന നിയമം നിലവിലുണ്ടെങ്കിലും ഇന്നും സ്ത്രീധനത്തിന്റെ പേരില്‍ ഇരകളാകുന്ന പെണ്‍കുട്ടികള്‍ നിരവധിയാണെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. ജാതി-മത വ്യത്യാസമൊന്നുമില്ലാതെ സ്ത്രീധനമെന്ന വിപത്ത് ഇന്നും നിലനില്‍ക്കുന്നുണ്ട്.
പഴുതുകള്‍ നിരവധിയുള്ളതിനാല്‍ നിയമം ഭേദഗതി ചെയ്യേണ്ടത് അത്യാവശ്യമാണ്. സ്ത്രീധന നിരോധനനിയമം നടപ്പാക്കാന്‍ എല്ലാ ജില്ലകളിലും ഓഫീസര്‍മാരെ നിയമിക്കണം. എല്ലാ വിവാഹങ്ങളിലും ഇത്തരം ഓഫീസര്‍മാരുടെ സാന്നിധ്യമുണ്ടാവണം. പരാതികളില്‍ കേസെടുത്താല്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ തുറന്നുകാട്ടുന്ന പ്രമുഖരായ അഭിഭാഷകരെ പ്രോസിക്യൂട്ടര്‍മാരായി നിയമിക്കണമെന്നും അവര്‍ പറഞ്ഞു.
നിയമപ്രകാരം സ്ത്രീധനം വാങ്ങുകയോ വാങ്ങാന്‍ പ്രേരിപ്പിക്കുകയോ ചെയ്താല്‍ അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കും. 15,000 രൂപ പിഴയും ഈടാക്കാവുന്നതാണ്. വധുവിന്റെ മാതാപിതാക്കളോട് സ്ത്രീധനം ആവശ്യപ്പെട്ടാല്‍ ആറു മാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും 10,000 രൂപയുമാണ് ശിക്ഷ.