അറബിക്കടലിൽ തെക്കൻ തമിഴ്നാട് തീരത്തിനു സമീപം കടലിൽ ’ചക്രവാതച്ചുഴി’ എന്ന പുതിയ പ്രതിഭാസം രൂപപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്കുള്ള സാധ്യതയും വന്നു.
അടുത്ത മൂന്നു ദിവസങ്ങളിൽ ചക്രവാതച്ചുഴി തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ ഈ മാസം 24 വരെ സംസ്ഥാനത്ത് വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ നല്കിയ മുന്നറിയിപ്പ്. എന്നാൽ ഇന്നലെ പകൽ സമയത്ത് ശക്തമായ മഴ പെയ്യാതിരുന്നത് ജനങ്ങൾക്ക് ആശ്വാസകരമായി. ഇന്നലെ വൈകുന്നേരത്തോടെ വടക്കൻ കേരളത്തിലെ ചില ജില്ലകളിൽ ശക്തമായ മഴ പെയ്തിറങ്ങി.
ചൊവ്വാഴ്ച്ച വൈകുന്നേരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ബുധനാഴ്ച്ച കൊല്ലം,ആലപ്പുഴ,കാസർഗോഡ് ഒഴികെയുള്ള സംസ്ഥാനത്തെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെയോടെ അതിൽ മാറ്റം വന്നു. മഴയുടെ ശക്തി കുറയുകയും ഓറഞ്ച് അലർട്ട് മൂന്നു ജില്ലകളിലായി ചുരുങ്ങുകയും ചെയ്തു.
നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കണ്ണൂർ, മലപ്പുറം ,കോഴിക്കോട്,തൃശൂർ ജില്ലയിലെ മലയോര പ്രദേശങ്ങൾ,തിരുവനന്തപുരം എന്നിവിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
മലയോരജില്ലകളിൽ ഉള്ളവർ ഏറെ ജാഗ്രത പുലർത്തണം. പത്തനംതിട്ട, ഇടുക്കി കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം,കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കുറഞ്ഞുവെങ്കിലും ഏത് അടിയന്തര സാഹചര്യമുണ്ടായാലും നേരിടാനുള്ള ക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് തുലാവർഷം അടുത്തയാഴ്ച തുടങ്ങുമെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചിരുന്നു. ഈ മാസം 26 മുതൽ ആരംഭിക്കുന്ന തുലാവർഷത്തിന് മുന്നോടിയായി കാലവർഷം ചൊവ്വാഴ്ചയോടെ പിൻവാങ്ങുമെന്നും കാലാവസ്ഥ പ്രവചനത്തിൽ പറയുന്നു.
തുലാവർഷത്തിനൊപ്പം അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുകയും കാറ്റ് കേരളത്തിലേക്ക് വീശുകയും ചെയ്താൽ അതു സാരമായി ബാധിക്കാനാണ് സാധ്യത. കാറ്റ് മഴമേഘങ്ങളെ സംസ്ഥാനത്തിന് മുകളിൽ എത്തിച്ചാൽ മേഘവിസ്ഫോടനത്തിനും കാരണമാകാം.+*