പാത്തിപ്പാലം പുഴയിൽ ഒന്നര വയസ്സുകാരി അൻവിത മുങ്ങി മരിച്ച സംഭവത്തിൽ പിതാവ് തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി.ഷിജു (37) പൊലീസ് പിടിയിലായി. ഭർത്താവാണ് തന്നെയും മകളെയും പുഴയിൽ തള്ളിയിട്ടതെന്ന ഭാര്യ സോന(31)യുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷിജുവിനെതിരെ കതിരൂർ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തിരുന്നു. ഒളിവിലായിരുന്ന ഷിജുവിനെ മട്ടന്നൂർ പൊലീസാണു പിടികൂടിയത്.
കോവിഡ് കാരണം പ്രവേശനം നിരോധിച്ച മട്ടന്നൂരിലെ ക്ഷേത്രക്കുളത്തിൽ ഷിജു ചാടിയതു ശ്രദ്ധയിൽപെട്ടവരാണു വിവരം പൊലീസിൽ അറിയിച്ചത്. ആത്മഹത്യ ചെയ്യാനുള്ള ശ്രമമായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. നാട്ടുകാർ ഇട്ടുകൊടുത്ത തെങ്ങോലയിൽ പിടിച്ചാണു ഷിജു കരയ്ക്കു കയറിയത്.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു പാത്തിപ്പാലം പുഴയിൽ സോനയും മകൾ അൻവിതയും വീണതായി കണ്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമാണ് ഇരുവരെയും പുറത്തെടുത്തത്. സോനയെ രക്ഷപ്പെടുത്താനായെങ്കിലും അൻവിത ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
വള്ള്യായിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞു വരുന്നതിനിടെയായിരുന്നു സംഭവം. പുഴ കാണിക്കാമെന്നു പറഞ്ഞ് പുഴക്കരയിൽ എത്തി തടയണയുടെ മുകളിലൂടെ നടക്കുമ്പോൾ തന്നെയും മകളെയും ഭർത്താവ് തള്ളി പുഴയിലിട്ടുവെന്നാണു ഭാര്യയുടെ മൊഴി. സംഭവത്തിനു ശേഷം ഷിജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇവർ എത്തിയ ബൈക്ക് ഉപേക്ഷിച്ചാണ് ഷിജു കടന്നു കളഞ്ഞത്. സംഭവസ്ഥലത്തു നിന്ന് ഒരാൾ ഓടിപ്പോകുന്നതു കണ്ടതായി ദൃക്സാക്ഷികളും പറഞ്ഞിരുന്നു.
അൻവിതയുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പൊന്ന്യം നാലാം മൈലിനടുത്ത സോനയുടെ തറവാട്ടു വീട്ടിലെത്തിച്ചു സംസ്കരിച്ചു.കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പത്തിക പ്രയാസമുള്ളതിനാൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നെന്നും ഇതിന്റെ പേരിൽ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണു പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഷിജു പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.
ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്കു തള്ളിയിട്ടതാണെന്നു ഷിജു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്വർണം പണയത്തിലായിരുന്ന കാര്യം സോനയും പൊലീസിനോടു പറഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ഷിജുവിനെ തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു