തുലാമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും.
ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറക്കും. തുലാമാസം ഒന്നായ നാളെ രാവിലെ ഉഷഃപൂജയ്ക്കുശേഷം മേൽശാന്തി നറുക്കെടുപ്പ് നടക്കും.
അന്തിമപട്ടികയിൽ ഇടം നേടിയ ഒന്‍പത് ശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളിൽ പൂജ നടത്തിയ ശേഷമാണ് നറുക്കെടുക്കുക. പന്തളം കൊട്ടാരത്തിൽനിന്ന് എത്തുന്ന 10 വയസിന് മുകളിൽ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളാണ് നറുക്കെടുക്കുക. തുടർന്ന് മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പു നടക്കും.
നാളെ മുതൽ 21 വരെ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്തവർക്കാണ് പ്രവേശനാനുമതി. തുലാമാസ പൂജകൾ പൂർത്തിയാക്കി 21ന് നട അടയ്ക്കും.
ചിത്തിര ആട്ടവിശേഷത്തിനായി നവംബർ രണ്ടിന് വൈകുന്നേരം ശബരിമല ക്ഷേത്രനട വീണ്ടും തുറക്കും. നവംബർ മൂന്നിന് ചിത്തിര ആട്ടവിശേഷത്തിനു ശേഷം രാത്രി നട അടയ്ക്കും. ഈ വർഷത്തെ ശബരിമല തീർഥാടനത്തിനായി 15 നു വൈകുന്നേരം ക്ഷേത്രനട തുറക്കും.