പേരാവൂർ ചിട്ടി തട്ടിപ്പിൽ പണം നഷ്ടപ്പെട്ട നിക്ഷേപകരുമായി നടത്താനിരുന്ന ചർച്ചയിൽ നിന്ന് സിപിഐഎം പിന്മാറി. ഇന്ന് ഉച്ചയ്ക്ക് കണ്ണൂർ സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിലാണ് ചർച്ച നടത്താനിരുന്നത്. സമ്മേളന കാലയളവായത് കൊണ്ട് ചർച്ചയ്ക്ക് സമയം ഉണ്ടാകില്ലെന്ന് പാർട്ടി വിശദീകരണം. മറ്റൊരു ദിവസം ചർച്ച നടത്താമെന്ന് നിക്ഷേപകരെ അറിയിച്ചതായും പാർട്ടി നേതൃത്വം പറഞ്ഞു. മറ്റന്നാൾ ലോക്കൽ സെക്രട്ടറിയുടെ വീട്ടിലേക്ക് മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സിപിഐഎം ചർച്ചയ്ക്ക് ഒരുങ്ങിയത്.അതേസമയം, ചിട്ടി തട്ടിപ്പിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണം പൂർത്തിയായി. ചിട്ടിക്ക് പുറമെ ലതർ ബാഗ് നിർമ്മാണ യൂണിറ്റിലും തിരിമറി നടന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. മതിയായ ഈടില്ലാതെ വായ്പകൾ നൽകിയതിയതും സൊസൈറ്റിക്ക് ബാധ്യതയായി. എല്ലാ പ്രവർത്തനവും ഭരണ സമിതി അറിവോടെയായിരുന്നു എന്നാണ് സെക്രട്ടറിയുടെ മൊഴി.