180 ദിവസത്തിനകം 500 ലിറ്റർ പാൽ അളക്കുന്നവർക്കു മാത്രമേ ഇനി ക്ഷീര സംഘം ഭാരവാഹിയാകാൻ കഴിയൂ. 2021-ലെ സഹകരണ സംഘം (രണ്ടാം ഭേദഗതി) ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറഞ്ഞ മന്ത്രി വി.എൻ. വാസവനാണ് ഇക്കാര്യം അറിയിച്ചത്.
വനിതകൾക്കായി ക്ഷീര സംഘം വൈസ് പ്രസിഡന്റ് സ്ഥാനം നീക്കിവയ്ക്കും. ഓഡിറ്റ് കാര്യക്ഷമമാക്കും. നിയമനത്തിനായി റിക്രൂട്ട്മെന്റ് ബോർഡ് വരും. കടലാസ് സംഘങ്ങൾക്ക് ഇനി വോട്ടവകാശം ലഭിക്കില്ല.
പ്രാഥമിക തലത്തിൽ ക്ഷീരസംഘം, അതിനുമേൽ മൂന്നു മേഖലാ ക്ഷീരോത്പാദന യൂണിയനുകൾ, സംസ്ഥാനതലത്തിൽ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) എന്നിവ ബില്ലിന്റെ പരിധിയിൽ വരും. പ്രാഥമിക സഹകരണ സംഘങ്ങളും കേരള ബാങ്കും ബില്ലിന്റെ പരിധിയിൽ വരും.
കേരള ബാങ്ക് വന്നതോടെ ജില്ലാ സഹകരണ ബാങ്ക് ഇല്ലാതായി. അതിനാൽ നബാർഡിന്റെ കാർഷിക വായ്പ പ്രാഥമിക സംഘം വഴി വിതരണം ചെയ്യുന്പോൾ ഒന്നുമുതൽ രണ്ടു ശതമാനം വരെ പലിശയിൽ കുറവു വരുമെന്ന് മന്ത്രി പറഞ്ഞു.
കേരള ബാങ്കിന്റെ 79 ബ്രാഞ്ചുകൾക്ക് റിസർവ് ബാങ്കിന്റെ അംഗീകാരം ലഭിച്ചു. മൂന്നു മാസത്തിനകം എടിഎം, മൊബൈൽ ബാങ്കിംഗ് സംവിധാനം നിലവിൽ വരും. സമഗ്ര സഹകരണ നിയമ ഭേദഗതി ബിൽ അടുത്ത സമ്മേളനത്തിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. നിയമസഭ പാസാക്കിയ ബിൽ സബ്ജക്റ്റ് കമ്മിറ്റിക്കു വിട്ടു.