∙ സ്കൂൾ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തിയാൽ നിയമപരമായ നടപടിയെടുക്കുന്നതിനു മാനേജ്മെന്റുകൾക്കു തടസ്സമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. രാജസ്ഥാനിലെ 36,000 സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളുടെ ഫീസുമായി ബന്ധപ്പെട്ട, മേയിലെ വിധിയിൽ വ്യക്തത വരുത്തുകയായിരുന്നു കോടതി. ഫീസ് ഈടാക്കുന്നതിന് നിയമത്തിനുള്ളിൽ നിന്ന് എന്തുവേണമെന്ന കാര്യം മാനേജ്മെന്റുകൾക്കു തീരുമാനിക്കാമെന്നും ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് അറിയിച്ചു.2020–21 വർഷത്തെ ഫീസിൽ 15% കുറവു വരുത്തി സ്കൂൾ ഈടാക്കാൻ മേയിൽ സുപ്രീം കോടതി വിധിച്ചു. അതേസമയം, ഫീസടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർഥിയെ വിലക്കാനോ ക്ലാസുകളിൽ ഹാജരാകുന്നതിൽ നിന്നു തടയാനോ പാടില്ലെന്നും വ്യക്തമാക്കി. ഓഗസ്റ്റ് 5നു മുൻപ് 6 ഘട്ടമായി ഫീസ് നൽകണമെന്നും വിധിയിലുണ്ടായിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത തേടിയാണ് അസോസിയേഷൻ ഓഫ് സ്കൂൾ മാനേജ്മെന്റ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും പല രക്ഷിതാക്കളും ഫീസടയ്ക്കാനുണ്ടെന്നു മാനേജ്മെന്റ് അസോസിയേഷനു വേണ്ടി ഹാജരായ വികാസ് സിങ്, റോമി ചാക്കോ എന്നിവർ വാദിച്ചപ്പോഴാണു നിയമത്തിനുള്ളിൽ നിന്നുള്ള നടപടി മാനേജ്മെന്റുകൾക്കു തീരുമാനിക്കാമെന്നു കോടതി വ്യക്തമാക്കിയത്.
രക്ഷിതാക്കൾക്കു സാവകാശം നൽകുകയാണു വിധിയുടെ ലക്ഷ്യമെന്നും ഫീസ് അടയ്ക്കാനുള്ള ബാധ്യതയിൽ നിന്നു രക്ഷിതാക്കൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ജസ്റ്റിസ് ഖാൻവിൽക്കർ വിശദീകരിച്ചു. അതേസമയം, രക്ഷിതാക്കൾ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ മാനേജ്മെന്റ് അനുഭാവപൂർവം പരിഗണിക്കണമെന്നും നിർദേശിച്ചു.