കാരവാൻ ടൂറിസം പദ്ധതിയും കാരവാൻ പാർക്കും സംസ്ഥാനത്തു നടപ്പാക്കുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. കാരവാൻ പാർക്കുകളും സ്വകാര്യ പൊതുമേഖലയിൽ ആരംഭിക്കും.
രണ്ടോ നാലോ വിനോദസഞ്ചാരികൾ അടങ്ങിയ കാരവാൻ വാഹനങ്ങൾക്ക് ഇത്തരം പാർക്കുകളിൽ നിർത്തിയിടാനുള്ള സംവിധാനം ഒരുക്കും.
ഭക്ഷണം, വെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ എന്നിവ അടക്കം നിരവധി തൊഴിൽ അവസരങ്ങൾ ഒരുക്കും. നാടൻ കലകളൊക്കെ അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട കൾച്ചറൽ ഹബ് ആക്കി ഇവിടം മാറ്റാനുമാകും.
വിനോദസഞ്ചാരമേഖലയെ പുതിയ തലങ്ങളിലേക്കു വളർത്താനുതകുന്ന പദ്ധതികൾ വരും ദിവസങ്ങളിൽ നടപ്പാക്കും. പുതിയ വിനോദസഞ്ചാര സംവിധാനങ്ങൾ കേരളത്തിന് പരിചയപ്പെടുത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. അഗ്രി ടൂറിസത്തിന്റെ സാധ്യത മനസിലാക്കി അത് പ്രയോജനപ്പെടുത്താൻ ഫാം ടൂറിസം ശൃംഖലയും തയാറാക്കുന്നു.
കേരളത്തിലെ കാർഷിക പ്രവർത്തനങ്ങളെ സംരക്ഷിച്ച് വിനോദസഞ്ചാര മേഖലയുമായി കൂട്ടിയിണക്കുന്ന പദ്ധതിയാണ് ഇത്. ഇതുവഴി വിനോദസഞ്ചാര മേഖലയ്ക്ക് ശക്തമായി തിരിച്ചു വരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എച്ച്. സലാമിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു.