ആറളം ഫാമിൽ ഉത്പാദിപ്പിക്കുന്ന മഞ്ഞൾ പൂർണമായും ഏറ്റെടുക്കാനുള്ള ധാരണാപത്രത്തിൽ സർക്കാർ ഏജൻസിയായ റെയ്ഡ്കോ ഒപ്പുവച്ചു. വിപണിവിലയെക്കാൾ പത്തു ശതമാനം അധികം നൽകിയാണ് റെയ്ഡ്കോ മഞ്ഞൾ വാങ്ങുക.
200 ടൺ മഞ്ഞളാണ് ഫാമിൽനിന്നു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം രണ്ടേക്കർ സ്ഥലത്താണ് മഞ്ഞൾ കൃഷി നടത്തിയത്. ഇതു പൊടിച്ച് ആറളം ബ്രാൻഡ് എന്നപേരിൽ വിപണിയിൽ എത്തിച്ചിരുന്നു. ഇതിനു ലഭിച്ച സ്വീകാര്യതയാണ് കൃഷി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പ്രേരിപ്പിച്ചത്.
കൂടുതൽ ഉത്പാദിപ്പിക്കുമ്പോൾ ഉണ്ടാകേണ്ട വിപണനസാധ്യത പ്രയോജനപ്പെടുത്താനാണ് റെയ്ഡ്കോയുമായി ധരണയിലെത്തിയത്.
വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമായതിനാൽ മറ്റു വിളകളൊന്നും കൂടുതൽ പ്രദേശത്ത് കൃഷി നടത്താൻ സാധിക്കുന്നില്ല.
ഇഞ്ചിയും മഞ്ഞളും കാട്ടാനകളും കാട്ടുപന്നിയും നശിപ്പിക്കുന്നില്ല. ആദിവാസി പുനരധിവാസ മേഖലയിൽ കഴിഞ്ഞ നാലു വർഷമായി പട്ടയം ലഭിച്ചവരുടെ ഭൂമിയിൽ കൃഷിവകുപ്പ് സൗജന്യമായി വിത്തും വളവും നൽകി മഞ്ഞൾ കൃഷി വ്യാപകമായി നടത്തിയിരുന്നു.