പ്രമുഖ കാർട്ടൂണിസ്റ്റ് യേശുദാസൻ (83) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കൊച്ചിയിലായിരുന്നു അന്ത്യം. ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനാണ്. കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാർട്ടൂണിന്റെ രചയിതാവ്. മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു. കേരള ലളിതകലാ അക്കാദമി ഉപാധ്യക്ഷനായിരുന്നു. ശങ്കേഴ്സ് വീക്കിലി, ജനയുഗം, ബാലയുഗം, മലയാള മനോരമ, കട്ട്-കട്ട്, അസാധു എന്നിവയിൽ പ്രവർത്തിച്ചു.
യേശുദാസന് വരച്ച ആദ്യത്തെ കാര്‍ട്ടൂണ്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഡഗ്ലസ് ആറ്റം ബോബുമായി നൃത്തം ചവിട്ടുന്നതായിരുന്നു. ‘ചന്തു’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ പംക്തി.
ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിനോടൊപ്പം ശങ്കേഴ്സ് വീക്കിലിയില്‍ പരിശീലനം നേടിയ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളാണ്. 1984ല്‍ കെ.ജി. ജോര്‍ജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പഞ്ചവടിപ്പാലം’ എന്ന ചലച്ചിത്രത്തിന് സംഭാഷണം നിര്‍വഹിച്ചത് യേശുദാസനായിരുന്നു. 1992-ല്‍ എ.ടി. അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാന്’ എന്ന ചിത്രത്തിന് തിരക്കഥയും യേശുദാസന്റേതായിരുന്നു.