നവംബറിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്പോൾ ആദ്യഘട്ടത്തിൽ ക്ലാസുകൾ ഉച്ചവരെ മതിയെന്നു മാർഗരേഖ. വിദ്യാഭ്യാസ ആരോഗ്യവകുപ്പുകൾ സംയുക്തമായി തയാറാക്കിയ മാർഗരേഖ മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ്ജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ക്ലാസിൽ വിദ്യാർഥികളുടെ എണ്ണം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കണം. എന്നാൽ കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ സ്കൂളിൽ എത്തേണ്ട.
അധ്യാപകരും അനധ്യാപകരും മറ്റു ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുക്കണം. സ്കൂൾ തലത്തിൽ സ്റ്റാഫ് കൗണ്സിൽ യോഗം, പിടിഎ , ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം, വിദ്യാഭ്യാസ ജില്ല, ഉപജില്ലാ പഞ്ചായത്ത് തലങ്ങളിൽ മുന്നൊരുക്കയോഗങ്ങൾ എന്നിവ നടത്തണം.
ജില്ലാതലത്തിൽ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചു യോഗങ്ങൾ നടത്തണം. ഓരോ സ്കൂളിലേയും ക്ലാസുകൾക്ക് നൽകുന്ന ഇടവേള, ക്ലാസ് ആരംഭിക്കുന്ന സമയം, സ്കൂൾ വിടുന്ന സമയം, എന്നിവയിൽ വ്യത്യാസങ്ങൾ വരുത്തി കൂട്ടം ചേരൽ ഒഴിവാക്കണം. എല്ലാ അധ്യാപകരും സ്കൂളിൽ ഹാജരാകണം.
സ്കൂളിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുള്ള ഡിജിറ്റൽ പഠനരീതി തുടരുന്നതാണ്. സ്കൂളുകളിൽ രോഗലക്ഷണ പരിശോധന രജിസ്റ്റർ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കുകയും ചെയ്യണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.