തിരുവനന്തപുരം ∙ നവംബർ ഒന്നിനു സ്കൂൾ തുറക്കുമ്പോൾ ഒരേസമയം മൂന്നിലൊന്നു കുട്ടികളെ പ്രവേശിപ്പിച്ചാൽ മതിയെന്നു സർക്കാർ മാർഗരേഖയിൽ ശുപാർശ. 1–7 ക്ലാസുകളിൽ പരമാവധി 10 കുട്ടികളെയും ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽ പരമാവധി 20 കുട്ടികളെയുമാകും ഒരേസമയം അനുവദിക്കുക. വിദ്യാർഥികൾ കൂടുതലുള്ള സ്കൂളുകളിൽ സാഹചര്യമനുസരിച്ചു മാറ്റങ്ങൾ വന്നേക്കാം.പ്രൈമറി ക്ലാസുകളിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ അനുവദിക്കൂ; ഉയർന്ന ക്ലാസുകളിൽ 2 പേർ വീതമാകാം. ആദ്യം എല്ലാ ക്ലാസും ഉച്ചവരെ മാത്രമേ ഉണ്ടാകൂ. കുട്ടികൾ തമ്മിലുള്ള ഇടപഴകൽ കുറയ്ക്കാൻ ഇന്റർവെൽ പല സമയത്താക്കും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ ചേർന്നു തയാറാക്കുന്ന മാർഗരേഖ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഇന്നു പുറത്തിറക്കും.
ഓരോ സ്കൂളിലെയും സാഹചര്യവും യാത്രാസൗകര്യങ്ങളും വിലയിരുത്തി അന്തിമ തീരുമാനമെടുക്കാം. സ്കൂളുകളിൽ ആരോഗ്യ മേൽനോട്ടസമിതി രൂപീകരിക്കും. ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം.
അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ആരോഗ്യസുരക്ഷാ ബോധവൽക്കരണം നൽകും. അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ അധ്യാപകരെ പരിശീലിപ്പിക്കും.
പ്രത്യേക പരിഗണന അർഹിക്കുന്നവരും ആരോഗ്യ പ്രശ്നങ്ങളുള്ളവരുമായ കുട്ടികൾ സ്കൂളിൽ വരേണ്ടതില്ല. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലുകൾ തുറക്കും. എല്ലാ ദിവസവും ശുചീകരണവും അണുനശീകരണവും ഉറപ്പാക്കണം. സ്കൂൾ തുറക്കുമ്പോഴേക്കും പ്രത്യേക അക്കാദമിക് മൊഡ്യൂൾ തയാറാക്കും.
മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലുള്ളവരുമായും ആരോഗ്യ, വിദ്യാഭ്യാസ വിദഗ്ധരുമായും ചർച്ച നടത്തിയ ശേഷമാണ് മാർഗരേഖ തയാറാക്കിയത്.