ജീവനറ്റ ആ കുരുന്നിനരികെ അവർ കാവൽനിന്നു. ഒന്നും രണ്ടുമല്ല; 33 മണിക്കൂർ. ഭയപ്പെടുത്താനായി നാട്ടുകാർ പൊട്ടിച്ച പടക്കമോ വിശപ്പോ ദാഹമോ ഒന്നും അവരെ ബാധിച്ചില്ല. തള്ളയാനയുൾപ്പെടെ മൂന്നുപേർ ആ ജഡത്തിനരികെ നിലയുറപ്പിച്ചു.
ഗൂഡല്ലൂരിലെ പന്തല്ലൂരിനുസമീപം മലവൻ ചേരമ്പാടിയിലെ ചന്ദ്രന്റെ കൃഷിയിടത്തിലാണ് വെള്ളിയാഴ്‌ച രാത്രി ഒൻപതോടെ കുട്ടിക്കൊമ്പൻ ചരിഞ്ഞത്. ചായത്തോട്ടത്തിൽ എട്ട് ആനകളാണ് തീറ്റ തേടിയെത്തിയത്. ഇതിനിടെ ആനക്കുട്ടി കുഴഞ്ഞുവീണു. കുട്ടിക്കൊമ്പനെ ഉയർത്താനുള്ള ആനക്കൂട്ടത്തിന്റെ ശ്രമം വിഫലമായി. തടിച്ചുകൂടി പടക്കംപൊട്ടിച്ച നാട്ടുകാരെ ആനക്കൂട്ടം വിരട്ടിയോടിച്ചു. രാത്രി പതിനൊന്നോടെ അഞ്ച് ആനകൾ കാട്ടിലേക്കുമടങ്ങി. ഒരു കൊമ്പനും രണ്ടു പിടിയാനകളും അവിടെ നിലയുറപ്പിച്ചു.
ഞായറാഴ്‌ച രാവിലെ ഏഴോടെ കുട്ടിക്കൊമ്പന്റെ ജഡത്തിലേക്ക് അവസാന നോട്ടവുംനോക്കി ആനകൾ കാട്ടിലേക്കു നീങ്ങി. കാവൽനിന്ന പിടിയാനയാണ് കുട്ടിക്കൊമ്പന്റെ തള്ളയെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു. റെയ്ഞ്ചർ ആനന്ദ്‌കുമാർ, ഗാർഡ് ജയകുമാർ, കൃപാകരൻ എന്നിവരുടെ നേതൃത്വത്തിൽ കാവൽ ഏർപ്പെടുത്തി. ജഡം തിങ്കളാഴ്‌ച പോസ്റ്റുേമാർട്ടം ചെയ്യും