ഫണ്ടില്ലാതെ വിള ഇൻഷുറൻസ് ക്ലെയിം വിതരണം വീണ്ടും മുടങ്ങിയതോടെ സംസ്ഥാനത്ത് ആയിരക്കണക്കിനു കർഷകർക്കു നൽകേണ്ട തുക കുടിശികയായി. ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം 20 കോടി രൂപയാണ് ഇൻഷുറൻസ് ക്ലെയിമായി കർഷകർക്ക് നൽകാനുള്ളത്.
എയിംസ് പോർട്ടൽ വഴി എൻറോൾ ചെയ്ത കർഷകർക്ക് 8 കോടിയും, ക്ലെയിമിനായുള്ള നടപടിക്രമങ്ങൾ ഓൺലൈനാക്കിയപ്പോൾ ബാക്കി വന്ന അപേക്ഷകൾ പ്രകാരമുള്ള 12 കോടിയുമാണ് കൊടുക്കാനുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ക്ലെയിമും ഇതിൽ ഉൾപ്പെടുന്നു.
സംസ്ഥാന വിഹിതം അടയ്ക്കാത്തതിനാൽ കേന്ദ്രാവിഷ്കൃത വിള ഇൻഷുറൻസ് പ്രകാരമുള്ള നഷ്ടപരിഹാര തുകയും സംസ്ഥാന വിള ഇൻഷുറൻസ് പ്രകാരം മുടങ്ങിയ നഷ്ടപരിഹാര തുകയും ഉൾപ്പെടെ ആകെ 40 കോടി രൂപയാണ് കർഷകർക്കു നൽകാനുണ്ടായിരുന്നത്. ഇതിൽ 20 കോടി രൂപ 2 മാസം മുൻപാണു നൽകിയത്. ബാക്കി തുക എന്നു വിതരണം ചെയ്യുമെന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഫണ്ട് അനുവദിക്കണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി കൃഷി വകുപ്പ് അറിയിച്ചു.
ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 84,899 കർഷകരാണ് ക്ലെയിമിനായി എൻറോൾ ചെയ്തത്. നെൽകൃഷി പ്രീമിയം ഉൾപ്പെടെ ആകെ 1.33 കോടി രൂപയാണ് പ്രീമിയം ഇനത്തിൽ കൃഷി വകുപ്പിനു ലഭിച്ചത്.