കൊച്ചി മെട്രോ റെയിലിലെ യാത്രാനിരക്ക് കുറയ്ക്കുന്നതില്‍ പ്രഖ്യാപനം ഉടന്‍. യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യവും പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലെ അഭിപ്രായങ്ങളും കെഎംആര്‍എലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളും പരിഗണിച്ചാണ് നിരക്കു കുറയ്ക്കുന്നതെന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ അറിയിച്ചു.
യാത്രക്കാരെ കൂടുതലായി മെട്രോയിലേക്ക് ആകര്‍ഷിക്കാനുള്ള വിവിധ പദ്ധതികള്‍ വരും നാളുകളില്‍ നടപ്പാക്കും. വിദ്യാര്‍ഥികള്‍, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കുള്ള പ്രത്യേക ഇളവുകളും ഉത്സവകാല ഡിസ്കൗണ്ടുകളും മെട്രോ പരിഗണിക്കുന്നുണ്ട്. തിരക്കുകുറഞ്ഞ സമയങ്ങളില്‍ ആളുകളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍, കുടുംബങ്ങള്‍, യാത്രാ സംഘങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക നിരക്കും ആലോചിക്കും.
യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഓരോ സ്റ്റേഷന് പരിധിയിലും എത്ര സ്ഥലം ബാക്കിയുണ്ടെന്നറിയാന്‍ ആപ്പ് കൊണ്ടുവരും. മെട്രോയില്‍ യാത്ര ചെയ്യുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെ അവരുടെ താമസസ്ഥലത്ത് എത്തിക്കാന്‍ കെഎസ്ആര്‍ടിസിയിൽ ഉപയോഗിക്കാതെ കിടക്കുന്ന ഇലക്ട്രിക് ബസുകള്‍ വാടകയ്ക്കെടുക്കും.
മെട്രോ സര്‍വീസിന്റെ വിവിധ സ്റ്റേഷനുകളെ ബന്ധിപ്പിച്ചു ബസ്, ഓട്ടോ, ടാക്സി സൗകര്യം ഏര്‍പ്പെടുത്തുന്നതു ചര്‍ച്ചയിലാണ്. ഇവയുടെയും മെട്രോയുടെയും യാത്രാനിരക്ക് ഒരുമിച്ച് നല്‍കാനുള്ള സൗകര്യമുണ്ടാകും. കൊച്ചി മെട്രോ കാക്കനാട്ടേക്കും നെടുമ്പാശേരിയിലേക്കും നീട്ടുന്നതിനുള്ള കേന്ദ്രാനുമതി ആയിട്ടില്ലെന്നും ബെഹ്റ പറഞ്ഞു.