കണ്ണൂർ: ആറളം വന്യ ജീവി കേന്ദ്രത്തിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. കൊമ്പന്റെ ശരീരത്തിൽ പലയിടത്തായി ആഴത്തിൽ മുറിവേറ്റിരുന്നു. കാട്ടാനയ്ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ സമയത്ത് ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
വന്യ ജീവി കേന്ദ്രത്തിന്റെ അതിർത്തിയിലുള്ള ചീങ്കണ്ണി പുഴയിലെ ചാത്തൻപാറ കയത്തിലാണ് ആനയെ കണ്ടെത്തിയത്. ആനയുടെ പിന്‍ഭാഗത്തും ചെവിയിലും മസ്തകത്തിലുമായി മുറിവുകളുണ്ടായിരുന്നു. കൊമ്പൻ മണിക്കൂറുകളോളം പുഴയിലെ വെള്ളത്തിൽ ഇറങ്ങി നിന്നിരുന്നു. തുടർന്ന് ആറളം വനത്തിലേക്ക് മടങ്ങിയെങ്കിലും പുഴയിലേക്ക് തിരിച്ചെത്തി.
രാവിലെ റബ്ബര്‍ ടാപ്പിംഗിനായി പോയ തൊഴിലാളികളാണ് ആന പുഴയില്‍ നിലയുറപ്പിച്ചതായി കണ്ടത്. കാലിലെ വ്രണം പഴുത്ത് ദുർഗന്ധം വന്നിരുന്നതായി നാട്ടുകാർ പറയുന്നു. ആനക്കൂട്ടം തമ്മിലുണ്ടായ സംഘര്‍ഷത്തിലായിരിക്കാം ആനക്ക് പരിക്ക് പറ്റിയതെന്നാണ് നിഗമനം.
കഴിഞ്ഞദിവസം വൈകിട്ടുതന്നെ പരിക്കേറ്റ ആന ഫാമിലെത്തിയിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടും റാപ്പിഡ് റെസ്ക്യു ടീം ചികിത്സ ഉറപ്പാക്കിയില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്