പ്രതിവാര ഇൻഫക്ഷൻ റേഷ്യോ പത്തിൽ കൂടുതലുള്ള വാർഡുകളിൽ ലോക്ഡൗണ്‍ ഏർപ്പെടുത്താൻ അവലോകന യോഗത്തിൽ തീരുമാനം. നിലവിൽ ഇത് എട്ടു ശതമാനമായിരുന്നു.
ഇതോടെ ലോക്ഡൗണ്‍ ഏർപ്പെടുത്തുന്ന വാർഡുകളുടെ എണ്ണം കുറയും.
എന്നാൽ, ഹോട്ടലുകളിൽ ഇരുന്നു കഴിക്കുന്നത് അടക്കമുള്ള ഇളവുകൾ സംബന്ധിച്ച് തീരുമാനമുണ്ടായില്ല. ബസുകളിൽ അധികമായി ഏർപ്പെടുത്തിയ ചാർജ് കുറയ്ക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
സംസ്ഥാനത്തെ ആദ്യഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്നതിനാൽ സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കും. സർക്കാർ- സ്വകാര്യ ആശുപത്രികളിൽ അടിയന്തരഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാകും ആന്റിജൻ പരിശോധന നടത്തുക. മരണനിരക്ക് ഏറ്റവും അധികമുള്ള 65 വയസിനു മുകളിലുള്ളവരിൽ വാക്സിനേഷൻ സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി വാക്സിനേഷൻ നൽകാൻ പ്രത്യേക ഡ്രൈവ് നടത്തും.
ജില്ലകളിൽ നിലവിൽ നടത്തുന്ന സന്പർക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനിമുതൽ നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആർആർടികൾ, അയൽപക്ക സമിതികൾ എന്നിവരെ ഉപയോഗിച്ച് സന്പർക്കവിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവർ ടെസ്റ്റിംഗ് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.