പക്ഷിമൃഗാദികള്‍ കടിച്ചിട്ടില്ലാത്ത പഴങ്ങള്‍ നന്നായി കഴുകി കഴിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. താഴെ വീണുകിടക്കുന്ന പഴങ്ങള്‍ ഒഴിവാക്കുന്നതാണു നല്ലത്. അല്ലാത്തവ കഴിക്കുന്നതില്‍ പ്രശ്നമില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണു മന്ത്രിയുടെ വാക്കുകൾ.അതേസമയം, നിപ്പ ഉറവിടം കണ്ടെത്താന്‍ പക്ഷിമൃഗാദികളുടെ സാംപിള്‍ ശേഖരിക്കുന്നതിനു വകുപ്പുകള്‍ തമ്മില്‍ ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കാട്ടുപന്നിയുടെ സാംപിള്‍ ശേഖരിക്കാന്‍ പ്രത്യേക ഉത്തരവിന്‍റെ ആവശ്യമില്ല. ഉത്തരവ് ഇല്ലാത്തതിനാല്‍ സാംപിള്‍ ശേഖരണം മുടങ്ങിയെന്ന് ആരും ഇതുവരെ അറിയിച്ചിട്ടില്ല. പരിശോധിച്ച് ആവശ്യമെങ്കില്‍ ഉത്തരവ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകളുടെ ഏകോപനം ഇല്ലായ്മ മൂലം നിപ്പ ഉറവിടം കണ്ടെത്താനുള്ള നടപടികളിൽ ആശയക്കുഴപ്പമുണ്ടെന്നാണു വിവരം. കൃത്യമായ ഉത്തരവില്ലാതെ മുന്നോട്ടു പോകാനാകില്ലെന്നു മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും നിലപാട് എടുത്തതോടെ ഉറവിടം തേടിയുള്ള യാത്ര പ്രതിസന്ധിയിലായി. ജാഗ്രതയ്ക്കായി ആരോഗ്യവകുപ്പ് നിയോഗിച്ച പ്രത്യേക കമ്മിറ്റി, മൃഗസംരക്ഷണ–വനം വകുപ്പുകളുമായി കൂടിയാലോചന നടത്തി കൃത്യമായ ഉത്തരവിറക്കാതെ വിശദമായ സാംപിൾ ശേഖരണം നടത്തില്ലെന്നു വ്യക്തമാക്കി.
ചാത്തമംഗലത്ത് നിപ്പ ബാധയേറ്റു മരിച്ച 12 വയസ്സുകാരനിൽ എങ്ങനെയാണ് വൈറസ് എത്തിയത് എന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതിസന്ധി. ആടുകളിൽനിന്നു സാംപിൾ ശേഖരിക്കാനാണ് ഇപ്പോൾ മൃഗസംരക്ഷണ വകുപ്പിന് കിട്ടിയിരിക്കുന്ന നിർദേശം. ആടിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ റമ്പുട്ടാൻ, അടയ്ക്ക, വവ്വാൽ വിസർജ്യങ്ങൾ, കാട്ടുപന്നിയുടെ സ്രവം എന്നിവ അടക്കം പരമാവധി സാംപിൾ ശേഖരിക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.