ടൂറിസം വകുപ്പിനെ കൂടുതൽ പ്രഫഷണലാക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ സെക്രട്ടറിമാരായി പ്രഫഷണലുകളെ നിയമിക്കുന്നു. ഇതിന്റെ ഭാഗമായി 14 ജില്ലകളിലെ സെക്രട്ടറിമാരെ പിരിച്ചുവിടുന്നതിനു ടൂറിസം വകുപ്പ് ഉത്തരവിറക്കി. പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്.
പുതിയ സെക്രട്ടറിമാർ ചുമതല ഏൽക്കുന്നതുവരെ നിലവിലുള്ള സെക്രട്ടറിമാരുടെ ചുമതല നീട്ടി നൽകിയിട്ടുണ്ട്. ടൂറിസം മാനേജ്മെന്റിലോ ടൂറിസം ആൻഡ് ട്രാവലിലോ എംബിഎയാണ് യോഗ്യത.
ടൂറിസം അഡ്മിനിസ്ട്രേഷനിലും ടൂറിസം മാനേജ്മെന്റിലും മാസ്റ്റർ ഡിഗ്രിയുണ്ടായിരിക്കണം. ഇതു രണ്ടുമല്ലാതെ ട്രാവൽ ആൻഡ് ടൂറിസത്തിൽ എംഎ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. ടൂറിസം രംഗത്ത് അഞ്ചുവർഷം പരിചയവുമുണ്ടായിരിക്കണം. മാനേജ്മെന്റ് രംഗത്ത് മൂന്നു വർഷം പരിചയമുള്ളവർക്കും മുൻഗണനയുണ്ടാകും.
ഡിടിപിസിയിലെ വ്യാപക അഴിമതിയാണ് സർക്കാരിനെ ഇങ്ങനെയൊരു മാറ്റത്തിനു ചിന്തിപ്പിച്ചത്. കോട്ടയം, തൃശൂർ ഡിടിപിസികളിൽ വ്യാപകമായ ക്രമക്കേട് ടൂറിസം വകുപ്പ് കണ്ടെത്തിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സെക്രട്ടറിമാരായി ഡെപ്യൂട്ടേഷൻ നിയമനം ലഭിച്ചവരാണ് എത്തിയിരുന്നത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് കരാർ നിയമനങ്ങളായിരുന്നു നടന്നിരുന്നത്. ഇതു രണ്ടും ഒഴിവാക്കി പൂർണമായും പ്രഫഷണലുകളെ സെക്രട്ടറിമാരാക്കാൻ മന്ത്രി മുഹമ്മദ് റിയാസ് നിർദേശിക്കുകയായിരുന്നു.
ജില്ലാ കളക്ടർമാരാണ് നിലവിൽ ഡിടിപിസി ചെയർമാൻമാർ. ഒരു കൗണ്‍സിലും എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിലുണ്ട്. ഈ കമ്മിറ്റികളും നിലവിൽ പിരിച്ചുവിട്ടിരിക്കുകയാണ്. രാഷ്ട്രീയപാർട്ടി പ്രതിനിധികളും അവരുടെ നോമിനികളുമാണു കമ്മിറ്റിയിലുണ്ടായിരുന്നത്.
കമ്മിറ്റികളിലും കൂടുതൽ പ്രഫഷണലുകളെ എത്തിക്കാനാണ് ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധം ഉയരുമെന്നതിനാൽ ആദ്യഘട്ടത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കമ്മിറ്റികളിലുണ്ടാകും. തുടർന്ന് ഘട്ടംഘട്ടമായി രാഷ്ട്രീയക്കാരെ പൂർണമായി ഒഴിവാക്കും.
ഗ്രാമീണ ടൂറിസം കേന്ദ്രങ്ങൽ വിപുലപ്പെടുത്തി വികസന രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കുന്നതിനൊപ്പം കേരളത്തിനു കൂടുതൽ വരുമാനമുണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് ടൂറിസം വകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലുകളുടെ നേതൃത്വത്തിൽ വിപുലമായ പദ്ധതികളും ടൂറിസം വകുപ്പ് തയാറാക്കുന്നുണ്ട്.