നിപ്പ ബാധിച്ചു മരിച്ച കുട്ടിയും കുടുംബവും കഴിച്ചതായി കരുതുന്ന റംബൂട്ടാന് പഴങ്ങൾ വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും ശേഖരിച്ചു. വവ്വാലുകളുടെ സാന്നിധ്യം ഏറെയുള്ള പുൽപ്പറമ്പിനു സമീപത്തെ ചീനിച്ചോട്ടിലെആളൊഴിഞ്ഞ പറമ്പിൽനിന്ന് അവയുടെ വിസർജ്യം ശേഖരിച്ചിട്ടുണ്ട്. ഇവിടെയുള്ള മരങ്ങൾക്കു മുകളിൽ വലിയ തോതിൽ വവ്വാലുകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയയ്ക്കും. റംബൂട്ടാന് മരത്തിൽ വവ്വാലുകൾ എത്തുന്നതിന്റെ എല്ലാ തെളിവുകളും ലഭിച്ചതായി വിദഗ്ധസംഘം അറിയിച്ചു.
വിദ്യാര്‍ഥി മരിച്ചതിനു പിന്നാലെയാണ് മൃഗസംരക്ഷണവകുപ്പ് പരിശോധന ആരംഭിച്ചത്. കുട്ടിയുടെ വീട്ടിലുള്ള വളര്‍ത്തുമൃഗങ്ങളുടെ ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് ഞായറാഴ്ചതന്നെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ബേബി കുര്യാക്കോസ് പദ്ധതി തയാറാക്കിയിരുന്നു.
കുട്ടിയുടെ വീട്ടിൽ ഇന്നലെ രാവിലെയെത്തിയ മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘം വീട്ടിൽ വളർത്തുന്ന ആടിന്റെ സ്രവവും രക്തവും ശേഖരിച്ചു. ആടുകള്‍ നിപ്പ വൈറസ് വാഹകരല്ലെങ്കിലും സംശയനിവാരണത്തിനായാണ് സാമ്പിളുകള്‍ ശേഖരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കുട്ടി മരിക്കുന്നതിനു മുമ്പ് വീട്ടിലെ ആടിന് അസുഖമുള്ളതായി വിവരം ലഭിച്ചിരുന്നു. ഈ മേഖലയിലുള്ള വെറ്ററിനറി ഡോക്ടര്‍ ഇക്കാര്യം അന്വേഷിക്കുകയും രണ്ടാഴ്ച മുമ്പായിരുന്നു അസുഖമുള്ളതെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
ആടിന് ഇപ്പോള്‍ അസുഖമില്ലെന്നും വ്യക്തമായിരുന്നു. എന്നാല്‍, ആശങ്ക ഒഴിവാക്കാന്‍ ആടിന്റെ കൂടി സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. സാമ്പിളുകള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്ക്(എന്‍ഐഎസ്എച്ച്എഡി)അയയ്ക്കും. കാട്ടുപന്നികളുടെ സാന്നിധ്യം പ്രദേശത്തുള്ളതിനാല്‍ വനംവകുപ്പ് അധികൃതരുടെ സഹായത്തോടെ അവയുടെ സാമ്പിളുകളും ശേഖരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.