മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന ‘കേരളസവാരി’ എന്ന പേരിൽ ഓൺലൈൻ ടാക്സി-ഓട്ടോ സർവീസിന് കേരളപ്പിറവിദിനത്തിൽ തുടക്കമാവും. നവംബർ ഒന്നിന് തിരുവനന്തപുരത്താണ് മാതൃകാപദ്ധതി തുടങ്ങാൻ ലക്ഷ്യമിടുന്നത്. ക്രമത്തിൽ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
കഞ്ചിക്കോട് വ്യവസായമേഖലയിലെ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പാലക്കാട് ഐ.ടി.ഐ. ലിമിറ്റഡിനാണ് നടത്തിപ്പുചുമതല. ഇതുമായി ബന്ധപ്പെട്ട് തൊഴിൽമന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം നടന്നു.
പദ്ധതിയുടെ ധാരണാപത്രം അടുത്തദിവസങ്ങളിൽ ഒപ്പുവെക്കുമെന്ന് കേരള മോട്ടോർ ത്തൊഴിലാളി ക്ഷേമനിധിബോർഡ് ചെയർമാൻ അഡ്വ. എം.എസ്. സ്കറിയ പറഞ്ഞു. യോഗത്തിൽ ലേബർ കമ്മിഷണർ, െഎ.ടി., നിയമവകുപ്പ് സെക്രട്ടറിമാർ, ക്ഷേമനിധി ബോർഡ് ചെയർമാൻ, െഎ.ടി.െഎ. പ്രതിനിധികൾ, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവരുൾപ്പെടെ പങ്കെടുത്തു.
മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ 10 ലക്ഷത്തിലേറെ ടാക്സി വാഹനങ്ങളെ സംവിധാനത്തിലേക്ക് ഉൾപ്പെടുത്തിയാൽ കേരളമാകെ ഇത് വ്യാപിപ്പിക്കാനാവുമെന്നാണ് കരുതുന്നത്. ഇതിന് മുന്നോടിയായി തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ യോഗം വിളിച്ചുചേർത്ത് കാര്യങ്ങൾ വിശദീകരിച്ചിരുന്നു.