ബെവ്കോ വിഷയത്തിൽ വീണ്ടും സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. അടിസ്ഥാന സൗകര്യമില്ലാത്ത എത്ര മദ്യശാലകൾ അടച്ചു പൂട്ടി എന്ന കോടതിയുടെ ചോദ്യത്തിനു കൃത്യമായ മറുപടി നൽകാൻ സർക്കാർ അഭിഭാഷകനു സാധിക്കാതെ വന്നതോടെയായിരുന്നു ഇത്. ബെവ്കോ ഷോപ്പുകളിൽ ഇപ്പോഴുമുള്ള തിരക്കു ചൂണ്ടിക്കാണിച്ചായിരുന്നു കോടതിയുടെ ചോദ്യങ്ങൾ. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നടപടി എടുക്കാം എന്നു പറഞ്ഞ ശേഷം അതിൽ നിന്നു പിന്നാക്കം പോകുന്നതിനെതിരെയും കോടതി വിമർശനം ഉയർത്തി. നേരത്തെ പറഞ്ഞതു പ്രകാരം നടപടി സ്വീകരിക്കും എന്നുകരുതിയാണ് കാത്തത്. മാറ്റിസ്ഥാപിക്കേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതുമായ ഷോപ്പുകളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം വേണമെന്നു കോടതി വ്യക്തമാക്കി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്നു വ്യക്തമാക്കണമെന്നും കൃത്യമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു.
ബെവ്കോ ഇതുവരെ മൂന്ന് ഔട്ട്ലറ്റുകൾ മാറ്റി സ്ഥാപിച്ചതായും 24 മദ്യശാലകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും 38 എണ്ണം തുടർന്നു കൊണ്ടുപോകുന്നതിനു തീരുമാനിച്ചതായും അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്. മൂന്ന് ഷോപ്പുകൾ മാറ്റി സ്ഥാപിക്കുന്ന വിവരം നേരത്തെ കേസ് പരിഗണിക്കുമ്പോൾ കോടതിയെ അറിയിച്ചിരുന്നതാണ്. കേസ് ഈ മാസം 16ന് പരിഗണിക്കുന്നതിനു മാറ്റിവച്ചു.