കോവിഡ് കാലത്ത് ജനങ്ങളെ സഹായിക്കാനായി സർക്കാർ ആരംഭിച്ച സൗജന്യകിറ്റ് വിതരണം 10 കോടി കഴിഞ്ഞതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. കേസരി സംഘടിപ്പിച്ച മീറ്റ ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 13 മാസങ്ങളിലായി 10,96,94,685 പേർക്ക് കിറ്റ് വിതരണം ചെയ്തു. ഓഗസ്റ്റ് 30 വരെ 85,06,306 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. 97% കാർഡുടമകളും ഓഗസ്റ്റിൽ ഭക്ഷ്യധാന്യം വാങ്ങി. വാങ്ങാത്ത ചെറിയൊരു ശതമാനം അനർഹമായി കാർഡ് കൈവശംവച്ചിട്ടുള്ളവർ ആണോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പുതിയ ലൈസൻസികളെ അനുവദിക്കുന്ന റേഷൻകടകളുടെ കാര്യത്തിൽ പിഎസ്സി സംവരണമാതൃക നടപ്പാക്കും. 900 റേഷൻകടകൾക്കാണ് പുതിയ ലൈസൻസികളെ അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സിവിൽ സപ്ലൈസ് വകുപ്പിന്റെ നേരിട്ടുള്ള ഉടമസ്ഥതയിൽ എല്ലാ താലൂക്കിലും ശാസ്ത്രീയസൗകര്യങ്ങളുള്ള ഗോഡൗണുകൾ സ്ഥാപിക്കും. എഫ്സിഐ വഴിയുള്ള വാതിൽപ്പടി വിതരണം കൂടുതൽ സൂക്ഷ്മമാക്കുന്നതിനായി വാഹനങ്ങളിൽ ജിപിഎസും ഗോഡൗണുകളിൽ സിസിടിവിയും നീരീക്ഷണത്തിന് പ്രത്യേക കേന്ദ്രവും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.