രണ്ടാം പിണറായി സർക്കാർ അധികാരമേറ്റിട്ട് ഇന്ന് 100 ദിവസം പൂർത്തിയാകുന്നു. ഇതിന്റെ ഭാഗമായി എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച നൂറുദിന കർമപദ്ധതികളുടെ അവലോകനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തി.
മന്ത്രിമാരും വകുപ്പു സെക്രട്ടറിമാരും അടക്കമുള്ളവർ 100 ദിന കർമപദ്ധതികളുടെ അവലോകന യോഗത്തിൽ പങ്കെടുത്തു. 100 ദിന പദ്ധതികൾ സെപ്റ്റംബർ 19നു പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ്, സർക്കാരിന്റെ 100 ദിനത്തിനു തൊട്ടു മുൻപു പദ്ധതികളുടെ അവലോകനം നടത്തിയത്. രണ്ടാം പിണറായി സർക്കാർ മേയ് 20നാണു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 100 ദിന പദ്ധതികൾ ജൂണ്‍ 11നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇത് സെപ്റ്റംബർ 19നാണു പൂർത്തിയാക്കേണ്ടത്. ഘടകപദ്ധതികൾ അടക്കം 193 പദ്ധതികളാണ് 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ 35 എണ്ണം പൂർത്തീകരിച്ചതായാണു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലെ വിലയിരുത്തൽ. 115 പദ്ധതികൾ സെപ്റ്റംബർ 19നകം പൂർത്തീകരിക്കാനാകുമെന്നാണു മന്ത്രിമാർ അഭിപ്രായപ്പെട്ടത്.
പൊതുമരാമത്തു വകുപ്പിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, കിഫ്ബി എന്നിവ വഴി മാത്രം 2464.92 കോടി രൂപയുടെ നിർമാണ പ്രവർത്തനം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിലവസരം പ്രദാനംചെയ്യാൻ കെ-ഡിസ്കിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം തൊഴിലസരം ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളോടു നിർദേശിച്ചതായി തദ്ദേശ മന്ത്രി അറിയിച്ചു. ഓരോ തദ്ദേശസ്ഥാപന പരിധിയിലേയും 1000 പേരിൽ അഞ്ചു പേർക്കു വീതം തൊഴിലവസരം ഒരുക്കാനാണു നിർദേശിച്ചിട്ടുള്ളത്.
100 ദിന പദ്ധതിയിൽ 12,000 പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം പൂർത്തിയാക്കാനായതായി റവന്യു മന്ത്രി അറിയിച്ചു. പട്ടയവിതരണം 13,000 കടന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതീവ ദാരിദ്ര്യ നിർമാർജനം, വൈജ്ഞാനിക സന്പദ്വ്യവസ്ഥ കെട്ടിപ്പടുക്കൽ തുടങ്ങിയവായിരുന്നു മറ്റു പ്രധാന പ്രഖ്യാപനങ്ങൾ. പദ്ധതി പുരോഗതി അടക്കം വിലയിരുത്താൻ മുഖ്യമന്ത്രി അടുത്ത ദിവസം പത്രസമ്മേളനം നടത്തുമെന്നും സൂചനയുണ്ട്.
എന്നാൽ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അടക്കം രണ്ടാം പിണറായി സർക്കാരിന്റെ നടപടികൾ പാളി. ഇപ്പോൾ, രാജ്യത്ത് കോവിഡ് രോഗബാധയുടെ കാര്യത്തിൽ ഒന്നാമതാണ് കേരളം. പീഡനക്കേസ് ഒത്തുതീർപ്പാക്കുന്നതിനായുള്ള മന്ത്രി എ.കെ. ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദവും മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിവാദങ്ങളും 100 ദിവസത്തിനുള്ളിലുണ്ടായി.