സംസ്ഥാനത്തെ രണ്ടു കോടിയിലധികം ജനങ്ങൾക്ക് (2,00,04,196) ആദ്യ ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡിനെതിരായി സംസ്ഥാനം വലിയ പോരാട്ടം നടത്തുമ്പോൾ ഇത് ഏറെ ആശ്വാസകരമാണ്. പരമാവധി പേർക്ക് ഒരു ഡോസെങ്കിലും വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ തന്നെ ഈ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ജനുവരി 16-ന് വാക്സിനേഷൻ ആരംഭിച്ച് 223 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. ഓണാവധി പോലും കാര്യമാക്കാതെ ലക്ഷ്യം പൂർത്തീകരിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.
വാക്സിനേഷൻ യജ്ഞത്തിലൂടെ വാക്സിനേഷൻ ശക്തിപ്പെടുത്താനായിട്ടുണ്ട്. സംസ്ഥാനത്ത് ഓഗസ്റ്റ് ഒമ്പത് മുതലാണ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. ഇതുവരെ 54,07,847 ഡോസ് വാക്സിനാണ് വാക്സിനേഷൻ യജ്ഞത്തിലൂടെ നൽകാൻ സാധിച്ചത്. രണ്ട് തവണ 5 ലക്ഷത്തിലധികം പേർക്കും മൂന്ന് തവണ 4 ലക്ഷത്തിലധികം പേർക്കും യജ്ഞത്തിന്റെ ഭാഗമായി പ്രതിദിനം വാക്സിൻ നൽകാനായി.