അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിന് വയനാട് പേരിയ, ഇരിട്ടി പടിയൂർ സ്വദേശികളെ പേരാവൂർ എക്സൈസ് പിടികൂടി. ഇരുവരിൽ നിന്നുമായി 22 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം (11 ലിറ്റർ) പിടിച്ചെടുത്തു. രണ്ടു വ്യത്യസ്ത കേസുകളിലായാണ് മദ്യം പിടികൂടിയത്.
പടിയൂർ ആര്യങ്കോട് സ്വദേശി എളമ്പിരാൻ വീട്ടിൽ ജി.ബാബു,വയനാട് ജില്ലയിലെ പേര്യ സ്വദേശി ഈരൂരിക്കൽ വീട്ടിൽ ഷാജി ഫിലിപ്പ് , എന്നിവരെയാണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടികൂടിയത്.
ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിനോടനുബന്ധിച്ചുള്ള സ്‌ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി ചൊവ്വാഴ്ച നടത്തിയ റെയ്ഡുകളിലാണ് യഥാക്രമം ആറും അഞ്ചും ലിറ്റർ വീതം മദ്യവുമായി ഇരുവരും പിടിയിലായത്. ചൊവ്വാഴ്ച രാവിലെയും ഉച്ചയ്ക്കുമായി പേരാവൂർ എക്സൈസ് സംഘം നടത്തിയ റെയ്ഡുകളിലാണ് ഇരുപത്തൊമ്പതാം മൈൽ, പേരാവൂർ ടൗൺ എന്നിവിടങ്ങളിൽ നിന്നായി ഇവർ പിടിയിലായത്.
പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡുകളിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഇ.സി.ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ.ഉണ്ണിക്കൃഷ്ണൻ, പി.എസ്.ശിവദാസൻ, എൻ.സി.വിഷ്ണു, പി.ജി.അഖിൽ എന്നിവർ പങ്കെടുത്തു.