ഇരിട്ടി : കനത്ത മഴയിൽ തറയോട് ചേർന്ന മണ്ണിടിഞ്ഞ് നിർമ്മാണം പൂർത്തിയായിവരുന്ന വീട് അപകട ഭീതിയിലായി. മീത്തലെ പുന്നാട് ഇല്ലത്തെ മൂലയിൽ പെരിങ്ങാലി കോമളവല്ലിയുടെ വീടാണ് അപകടഭീഷണിയിലായത്. നാലുവർഷം മുൻപ് നിർമ്മാണമാരംഭിച്ച വീട് പ്രവർത്തി ഏതാണ്ട് പൂർത്തിയാക്കി ഗൃഹ പ്രവേശനത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കെയാണ് മണ്ണിടിച്ചിൽ മൂലം വീടിന് കേടുപാടുകൾ സംഭവിച്ചത്.
കനത്ത മഴയിൽ വെള്ളിയാഴ്ച പുലർച്ചയോടെ വീടിന് പുറക് വശത്തെ തറയോട് ചേർന്ന മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ഇതിനോട് ചേർന്ന തറയുടെ മണ്ണും കല്ലും നീങ്ങുകയും ഭിത്തികളിൽ വിള്ളൽ വീഴുകയും ചെയ്തു. മീത്തലെ പുന്നാട് വാർഡ് കൗൺസിലർ എ .കെ. ഷൈജുവിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മഴയിൽ നിന്നും സംരക്ഷണം നൽകാനുള്ള താത്കാലിക സംവിധാനം ഒരുക്കി. റവന്യൂ അധികൃതരുൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി .