തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സമ്പൂർണ്ണ ലോക്ഡൗൺ തുടരും.അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. പൊലീസ് കർശന പരിശോധന നടത്തും.അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും. ഹോട്ടലുകളിൽ ഹോം ഡെലിവറികൾ മാത്രമേ അനുവദിക്കുകയുള്ളു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാലിലും താഴെയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ചയ്ക്ക് ശേഷം ലോക്ഡൗണിൽ വലിയ ഇളവുകൾ നൽകാൻ സാധ്യതയുണ്ട്. ശനിയാഴ്ച ടിപിആർ 12 ല്‍ എത്തിയിരുന്നു.
സർക്കാർ അനുവദിച്ചിട്ടുള്ള അവശ്യസർവീസ് വിഭാഗങ്ങളിൽപ്പെടുന്നവർ ജോലി സ്ഥലത്തേക്കും, തിരികെയും നിശ്ചിത സമയങ്ങളിൽ മാത്രം യാത്ര ചെയ്യണം. ഔദ്യോഗിക തിരിച്ചറിയൽ കാർഡും, മേലധികാരിയുടെ സർട്ടിഫിക്കറ്റും കൈയിൽ കരുതണം.
ലോക്ക്ഡൗൺ ചട്ടലംഘനത്തിനങ്ങളുടെ പേരിൽ സംസ്ഥാനത്ത് ഇന്നലെ മാത്രം 2000 പേർ അറസ്റ്റിലായി. 5000 പേർക്കെതിരെ കേസെടുത്തു. 3500 വാഹനങ്ങൾ പിടിച്ചെടുത്തു. സമ്പൂർണ ലോക്ക്ഡൗണിലും സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. നിലവിൽ ജൂൺ 16 വരെയാണ് കേരളത്തിൽ ലോക് ഡൗൺ നീട്ടിയിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കോവിഡ് കേസുകളിലും കുറവുണ്ട്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാൽ ലോക്ക് ഡൗൺ പിൻവലിക്കാം എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിലപാട്.