ഇരിട്ടി: ആറളം ആദിവാസി മേഖലയിലും മറ്റ് പട്ടികവർഗ കോളനികളിലും വികസന ആവശ്യങ്ങൾ അംഗീകരിക്കുന്നതിനും പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. സണ്ണി ജോസഫ് അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇരിട്ടി, പേരാവൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുടെ കീഴിലായി ആകെ 158 കോളനികളിലായി 3167 കുടുംബങ്ങളാണുള്ളത്. ലൈഫ് മിഷൻ ഒന്നാം ഘട്ടം ട്രൈബൽ റിഹാബിലിറ്റേഷൻ ഡെവലപ്മെന്റ് മിഷൻ ( ടിആർഡി എം) ഭവന നിർമാണ പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി 1512 വീടുകൾ പൂർത്തീകരിച്ചതായി മന്ത്രി അറിയിച്ചു. അംബേദ്കർ സെറ്റിൽമെന്റ് കോളനി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അയ്യൻകുന്ന്, പായം, കൊട്ടിയൂർ, കണിച്ചാർ, മുഴക്കുന്ന് പഞ്ചായത്തുകളിലെ കോളനികളിൽ വികസന പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ നബാർഡ് ആർഐഡിഎഫ് പദ്ധതിയിൽ ആറളം പഞ്ചായത്തിൽ വിയറ്റ്നാം- കംബോഡിയ റോഡിന്റെ പ്രവൃത്തിയും പൂർത്തീകരിച്ചു.
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി വെളിമാനത്ത് 60 പെൺകുട്ടികൾക്കും ഇരിട്ടിയിൽ 40 പെൺകുട്ടികൾക്കും താമസിച്ചു പഠിക്കുന്ന രണ്ടു പ്രീമെട്രിക് ഹോസ്റ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ആറളം പഞ്ചായത്തിൽ നബാർഡ് പദ്ധതിയിലുൾപ്പെടുത്തി 42 കോടിയോളം രൂപ വിനിയോഗിച്ചു നടപ്പിലാക്കുന്ന വികസനപ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലുമാണ്.
വനമേഖലയുമായി അതിർത്തി പങ്കിടുന്ന 10.5 കിലോമീറ്റർ ദൂരത്തിൽ കോൺക്രീറ്റ് മതിലും മൂന്നു കിലോമീറ്റർ ദൂരം വരുന്ന ചീങ്കണ്ണി പുഴയോരത്ത് റെയിൽ ഫെൻസിംഗും സ്ഥാപിക്കുന്നതിനായുള്ള എസ്റ്റിമേറ്റിന് ഭരണാനുമതി നൽകുന്ന വിഷയം സർക്കാർ പരിശോധിച്ചു വരികയാണ്.
ഇതോടൊപ്പം പട്ടികവർഗ വികസന വകുപ്പിന്റെ ഫാം റിവൈവൽ പാക്കേജ് പ്രകാരം പുനരുദ്ധാരണ പ്രവൃത്തികളും ഫാമിൽ നടക്കുന്നതായി മന്ത്രി അറിയിച്ചു.