തിരുവനന്തപുരം: എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പുതിയ കെട്ടിടങ്ങൾ മാത്രമല്ല ഉദ്ദേശ്യം. സേവനങ്ങളും സ്മാർട്ടാക്കേണ്ടി വരും. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. അഴിമതിയെന്നാൽ പണം വാങ്ങൽ മാത്രമല്ല. ഒരു ആവശ്യത്തിന് എത്തുന്ന ജനങ്ങളെ പല തവണ വരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കേണ്ടത് അനുവാര്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. റവന്യൂ സേവനങ്ങൾ ജനങ്ങൾക്ക് അനുഭവഭേദ്യമാക്കുന്നത് വില്ലേജ് ഓഫീസുകളിലൂടെയാണ്. കലാനുസൃതമായ മാറ്റങ്ങളോട് ജീവനക്കാർ പൊരുത്തപ്പെടാൻ തയ്യാറാകണം. വില്ലേജ് ഓഫീസുകളിൽ ഗുണപരമായ മാറ്റം അനുവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഓൺലൈനായി നടത്തുന്ന യോഗത്തില്‍ കേരളത്തിലെ 1600 ഓളം വില്ലേജ് ഓഫീസർമാരാണ് പങ്കെടുക്കുന്നത്. ഓരോ സ്ഥലത്തെയും പ്രശ്നങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യും. നേരത്തേ കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, തുടങ്ങിയവരുമായി റവന്യൂ മന്ത്രി കെ രാജൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.