ന്യൂഡൽഹി:ഉപേക്ഷിച്ച 12–-ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിനുള്ള വിശദ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും ആശങ്ക വേണ്ടെന്നും സിബിഎസ്‌ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി പറഞ്ഞു. പ്രൊഫഷണൽ കോഴ്‌സുകൾക്കും മറ്റും 12–-ാം ക്ലാസ് മാർക്ക് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരുടെയും അഭിപ്രായം തേടിയശേഷമാകും അന്തിമതീരുമാനം.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും വിദ്യാഭ്യാസ വിദഗ്‌ധരുടെയും അഭിപ്രായം പരിഗണിക്കും.
ഫലപ്രഖ്യാപനം സമയബന്ധിതമായി പൂർത്തിയാക്കാൻ സിബിഎസ്‌ഇയോട് നിർദേശിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നേരത്തെ രക്ഷിതാക്കള്‍ക്കുവേണ്ടി കോടതിയിൽ എത്തിയ അഡ്വ. മമത ശർമ പറഞ്ഞു.സിബിഎസ്‌ഇ നിലപാട് വന്നതോടെ ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങള്‍ 12–-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ വേണ്ടെന്നുവച്ചു. പശ്ചിമ ബംഗാൾ, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ തീരുമാനം ഉടനുണ്ടാകും.