മാട്ടറ: കോവിഡ് മഹാമാരിയിൽ പകച്ചുനിൽക്കുന്ന കേരളത്തിലെ ക്ഷീരക്കർഷകർക്കായി മാതൃകയാക്കാവുന്ന പുതുവഴിയുമായി ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ വാർഡ് മെംബർ സരുൺ തോമസ്. കോവിഡിനെ തുടർന്ന് വില്പന കുറഞ്ഞു എന്ന കാരണത്താൽ മിൽമ ഉച്ചയ്ക്കുശേഷമുള്ള പാൽശേഖരണം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. രാവിലെ എടുക്കുന്ന പാലിന്റെ അളവിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ മലയോരത്തെ ക്ഷീരക്കർഷകർ കടുത്ത പ്രതിസന്ധിയിലാകുകയായിരുന്നു. തന്റെ ഗ്രാമത്തിലെ ക്ഷീരക്കർഷകരെ ഒരുതരത്തിലും പ്രതിസന്ധിയിലാക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെ സരുണും സംഘവും രംഗത്തിറങ്ങുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമുതൽ പാൽ ശേഖരണം ആരംഭിച്ചു. ക്ഷീരക്കർഷകരുടെ വീടുകളിൽ മെംബറും സംഘവും നേരിട്ടെത്തിയാണ് പാൽ ശേഖരണം. തുടർന്ന് നാട്ടിൽ ഓർഡർ എടുത്ത മുഴുവൻ വീടുകളിലും പാൽ എത്തിച്ചു.
മലയോര മേഖലയിൽ നാടൻ പാൽ വിതരണം ചെയ്താൽ കിട്ടുന്ന പരമാവധി വില 50 രൂപയാണ്. ക്ഷീരോത്പാദക സഹകരണ സംഘങ്ങൾ പോലും 48 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ കർഷകർക്ക് കിട്ടുന്ന വില 40 രൂപയിൽ താഴെയാണ്. എന്നാൽ അവിടെയും പുതുമാതൃകയാണ് മെംബറും സംഘവും തീർക്കുന്നത്. പാൽ വിറ്റു കിട്ടുന്ന തുകയായ 50 രൂപതന്നെ കർഷകർക്കും നൽകിക്കൊണ്ടാണ് പാൽ ശേഖരണം. പാൽ എടുക്കുമ്പോൾത്തന്നെ പണവും നൽകും. വേറിട്ട മാതൃകയ്ക്ക് ആവേശകരമായ പ്രതികരണമാണു ലഭിച്ചത്. കിട്ടിയ പാലിനെക്കാളും ഓർഡർ ലഭിച്ചെന്നും പലർക്കും അടുത്തദിവസം മാത്രമേ പാൽ കൊടുക്കാൻ സാധിക്കൂവെന്നും സരുൺ പറഞ്ഞു.
ലക്ഷക്കണക്കിന് ക്ഷീരക്കർഷകരുടെ വിയർപ്പിന്റെ ഫലംകൊണ്ട് വളർന്ന മിൽമ പ്രതിസന്ധിയി സമയത്ത് കർഷകരെ കൈവിട്ടത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പാൽ ഒഴുക്കി പ്രതിഷേധിക്കാതെ കർഷകരെ ചേർത്തുപിടിച്ചുള്ള പ്രതിഷേധംതന്നെയാണ് ഇതെന്നും സരുൺ പറഞ്ഞു. കർഷകർ പിന്തുണയ്ക്കുമെങ്കിൽ മുന്നോട്ടും ഈ പ്രവർത്തനം തുടരുമെന്നും പരമാവധി വില നൽകി പാൽ ശേഖരിച്ച് ഈ വാർഡിൽത്തന്നെ വിതരണം ചെയ്യാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തകർന്നുപോയേക്കാമായിരുന്ന ഞങ്ങളെ ചേർത്തുപിടിച്ച മെംബർ തങ്ങളുടെ ജീവിതത്തിനാണ് സുരക്ഷിതത്വം നൽകിയതെന്നാണ് കർഷകരുടെ പ്രതികരണം. പലയിടത്തും പാൽ ഒഴുക്കിയുള്ള പ്രതിഷേധം വ്യാപകമായി നടന്നിരുന്നു. ഇതിനിടയിലാണ് സ്വന്തം വാഹനത്തിൽ ഒരു വാർഡ് മെംബർ പാൽ ശേഖരണവും വില്പനയും നടത്തിയത്.
നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഈ കോവിഡ് കാലത്തും സംഘടിപ്പിക്കുന്ന വാർഡാണ് മാട്ടറ. മുഴുവൻ സമയം പ്രവർത്തിക്കുന്ന ഓഫീസ് സംവിധാനമുള്ള മെംബറാണ് സരുൺ. പാൽ വിതരണ പരിപാടിക്ക് വാഹനത്തിന് എണ്ണയടിക്കാനുള്ള പണം ഗ്രാമത്തിലെ പ്രവാസികൾ നൽകുന്നുണ്ടെന്നും മുഴുവൻ പാലിനും ഓർഡർ ലഭിച്ചില്ലെങ്കിലും കർഷകരുടെ പാൽ പൂർണമായും ശേഖരിക്കുമെന്നും സരുൺ പറഞ്ഞു.
പാൽ ശേഖരണത്തിനും വിതരണത്തിനും സന്നദ്ധപ്രവർത്തകരായ അനൂപ് തങ്കച്ചൻ, പ്രകാശ് വടക്കേൽ, അമൽ വരമ്പുങ്കൽ, ജോബിൻ പുന്നാപ്പള്ളിൽ, സി.ഡി. അമൽ എന്നിവർ നേതൃത്വം നൽകി.