ജനീവ:കുട്ടികൾക്ക് നൽകാനായി കരുതിവെച്ചിരിക്കുന്ന കോവിഡ് വാക്സിൻ ദരിദ്രരാജ്യങ്ങൾക്ക് കൊടുക്കണമെന്ന് സമ്പന്നരാജ്യങ്ങളോട് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.).
‘വാക്സിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയ സമ്പന്നരാജ്യങ്ങളിൽ അപകടസാധ്യത കുറഞ്ഞവർക്കുപോലും വാക്സിൻ ലഭിച്ചു. ചില രാജ്യങ്ങൾ തങ്ങളുടെ കുട്ടികൾക്കും കൗമാരക്കാർക്കും വാക്സിൻ നൽകാൻ ആഗ്രഹിക്കുന്നതായി മനസ്സിലാക്കുന്നു. തീരുമാനം പുനഃപരിശോധിക്കാനും ഡോസുകൾ കോവാക്സ് പദ്ധതിയിലേക്ക് സംഭാവന ചെയ്യാനും അഭ്യർഥിക്കുന്നു.’ -ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് ആവശ്യപ്പെട്ടു.ജനുവരിയിൽ മുന്നറിയിപ്പ് നൽകിയിരുന്നതുപോലെ വാക്സിൻ അസമത്വം സംഭവിച്ചെന്നും ദരിദ്ര, ഇടത്തരം രാജ്യങ്ങൾക്ക് ആരോഗ്യപ്രവർത്തകർക്കുപോലും നൽകാൻ വാക്സിനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ 104 കോടി ഡോസുകൾ 210-ഓളം രാജ്യങ്ങളിലായി ഇതുവരെ വിതരണം ചെയ്തതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിൽ 44 ശതമാനവും ലോകജനസംഖ്യയുടെ 16 ശതമാനംവരുന്ന സമ്പന്നരാജ്യങ്ങൾക്കാണ് ലഭിച്ചത്.