ഇരിട്ടി: ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിക്കുന്നവരെ പിടികൂടാന്‍ ഇരിട്ടി പോലീസ് സബ് ഡിവിഷനില്‍ 25 കേന്ദ്രങ്ങളില്‍ പോലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ചു. രാവിലെ ആറ് മുതല്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ രണ്ട് മണിക്കൂറിനുള്ളില്‍ നിരത്തുകളില്‍ നിന്ന് അനാവശ്യ യാത്രക്കാര്‍ ഒഴിവായി. മിനി ലോക്ക്ഡൗണിനെക്കാള്‍ കൂടുതല്‍ നിയന്ത്രണങ്ങളും പരിശോധനാ കേന്ദ്രങ്ങളും ഒരുക്കിയാണ് പോലീസ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നണി പോരാളികളായി തെരുവില്‍ നിലയുറപ്പിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പ് നല്കിയ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് പലരും രാവിലെ വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങിയത്. പച്ചക്കറി വാങ്ങാന്‍ , മരുന്നു വാങ്ങാന്‍ , ബന്ധു മരിച്ചു തുടങ്ങിയ സ്ഥിരം കാരണങ്ങളാണ് കൂടുതല്‍ ആളുകളും അവതരിപ്പിച്ചത്. മിക്കവരുടെ കൈകളിൽ സത്യപ്രസ്താവന പോലും ഇല്ലായിരുന്നു. ഇവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കി മടക്കി അയച്ചു. പണം കൈയിൽ ഇല്ലാത്തവര്‍ക്കു കോടതിയില്‍ അടയ്ക്കാന്‍ നോട്ടീസ് നല്കി. സത്യപ്രസ്താവനയ്ക്കൊപ്പം തിരിച്ചറിയല്‍ കാര്‍ഡും പോലീസ് പരിശോധിച്ചു.
കബളിപ്പിച്ചവരുടെ വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്‍ 95 മാസ്ക് അല്ലാത്തവര്‍ ഇരട്ട മാസ്ക് ധരിക്കണമെന്ന നിര്‍ദേശം ലംഘിച്ചവര്‍ക്കും അന്ത്യശാസനം നല്കി. ഇന്നു മുതല്‍ ഇരട്ട മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കേസ് എടുക്കും. ഇരിട്ടി ടൗണില്‍ ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം പരിശോധനയ്ക്കായി റോഡില്‍ ഇറങ്ങി. സിഐ എം.പി.രാജേഷ്, എസ്ഐമാരായ കെ.രാജേഷ് കുമാര്‍ , എം.അബ്ബാസ് അലി, വി.ജെ.ജോസഫ്, പി.സി. വില്ലി, എ.സി. ജോസഫ്, എം.എല്‍. ബെനഡിക്ട്, കെ. പുഷ്കരന്, കെ. മുസ്തഫ, കെ. മോഹനന്, കെ.ടി. മനോജ്, കെ.പി. സതീശന്, തുടങ്ങിയ എസ്ഐമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മുഴക്കുന്നില്‍ സിഐ എം.കെ.സുരേഷ്കുമാറും എസ്ഐ റഫീക്കും ആറളത്ത് സിഐ ടി.എ.അഗസ്റ്റിനും എസ്ഐ കെ.പ്രകാശനും കരിക്കോട്ടക്കരിയില്‍ സിഐ അബ്ദുള്‍ ബഷീറും എസ്ഐ ബെന്നി മാത്യുവും ഉളിക്കലില്‍ എസ്ഐ പ്രജീഷും ഇരിക്കൂറില്‍ സിഐ അബ്ദുള്‍ മുനീറും എസ്ഐ നിധീഷും പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
സബ് ഡിവിഷനിലെ ഒാരോ പൊലീസ് സ്റ്റേഷന് പരിധികളിലും ബാരിക്കേഡ് വച്ചുള്ള പരിശോധനയക്കായി അഞ്ച് വീതം പിക്കറ്റ് പോസ്റ്റുകള്‍ തുറന്നു. 20 ബൈക്ക് പട്രോള്‍ ഗ്രൂപ്പുകളെയും നിയോഗിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിലെ പരിശോധനകള്‍ക്ക് 15 മൊബൈല്‍ പട്രോളിംഗ് യൂണിറ്റുകളെയും ചുമതലപ്പെടുത്തി. നിര്‍മാണ തൊഴിലാളികള്‍ക്കു ജോലി ചെയ്യാമെങ്കിലും അതതു സൈറ്റുകളില്‍ താമസിക്കണം. ദൂരെ സ്ഥലങ്ങളില്‍ നിന്ന് വന്നുപോയി ജോലി ചെയ്യാന്‍ സമ്മതിക്കില്ല. ആവശ്യസാധന കടകള്‍ തുറക്കാമെങ്കിലും ഹോം ഡെലിവറിയായി മാത്രമേ സാധനങ്ങള്‍ കൊടുക്കാന്‍ പാടുള്ളൂ. ഇനി പരിഗണന ഉണ്ടാകില്ലെന്നും കേസും പിഴയും ചുമത്തുമെന്നും പോലീസ് വ്യക്തമാക്കി. നിലവിലുള്ള പോലീസുകാര്‍ക്ക് പുറമെ ഒരു പ്ലാറ്റൂണ്‍ കെഎപി സേനാംഗങ്ങളെയും സബ് ഡിവിഷനില്‍ നിയോഗിച്ചിട്ടുണ്ട്.
പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കണ്ണൂര്‍ -കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന. കണ്ണൂര്‍ ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളായ ഒളവറ, തലിച്ചാലം,തട്ടാര്‍കടവ്, കാലിക്കടവ്, ചീമേനി, ചെറുപുഴ,ചിറ്റാരിക്കല്‍ ,പുളിങ്ങോം തുടങ്ങിയ പത്ത് അതിർത്തികളിലാണ് പരിശോധന ഏര്‍പ്പെടുത്തിയത്. അനാവശ്യ യാത്രകള്‍ക്ക് ഇതിലൂടെ നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.ജില്ലാ അതിര്‍ത്തികള്‍ക്ക് പുറമെ ദേശീയപാതയിലും കുഞ്ഞിമംഗലം,പുന്നക്കടവ്, കൊറ്റി മേല്‍പ്പാലം എന്നിവിടങ്ങളിലും പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തി. കൂടാതെ ഇടറോഡുകള്‍ പോലും പോലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപനവുമായി ജനങ്ങളില്‍നിന്ന് നല്ല സഹകരണമാണുള്ളതെന്ന് പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ് പറഞ്ഞു.
തലശേരി: ഇന്നലെ തലശേരി നഗരം നിശ്ചലമായി. അത്യാവശ്യ കാര്യങ്ങൾക്കായി വളരെ ചുരുക്കം പേർ മാത്രമാണ് വാഹനവുമായി നഗരത്തിലെത്തിയത്. നാട്ടുംപുറങ്ങളിൽ ലഭ്യമാകാത്ത മരുന്നുകൾക്ക് നഗരത്തിലെത്തിയവരാണ് ഏറെ പേരും. ദീർഘദൂരങ്ങളിൽ നിന്ന് ട്രെയിനിൽ എത്തിയ യാത്രക്കാരെ പോലിസിന്റെ സഹായത്തോടെ വിവിധയിടങ്ങളിൽ എത്തിക്കുകയും ചെയ്തു. അതുപോലെ തന്നെ നഗരസഭാ പരിധിയിൽ വോളണ്ടിയർമാരുടെ സേവനവും ഉണ്ട്. പോലിസിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനയാണ് നടക്കുന്നത്. അനാവാശ്യമായി വാഹനങ്ങളിൽ നഗരത്തിലെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്ഐ എ. അഷറഫ് പറഞ്ഞു. യാത്രക്കാരിൽ അധികവും ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. തിരിച്ചറിയൽ കാർഡും സത്യവാങ്ങ് രേഖകളും കൈവശം ഉള്ളവരുടെ വാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാരിക്കേഡുകൾ കെട്ടിയിട്ടുണ്ട്. നിയമം ലംഘിച്ച പത്തോളും വാഹനങ്ങൾ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടിയെടുക്കും.
എടൂര്‍: രണ്ടാം ലോക്ഡൗണ്‍ ജനങ്ങള്‍ ഏറ്റെടുത്ത കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ആറളം ആദിവാസി പുനരധിവാസ മേഖല ഉള്‍പ്പെടുന്ന ആറളം പഞ്ചയത്തില്‍ ലോക്ഡൗണ്‍ പൂര്‍ണമായും നടപ്പാക്കാന്‍ പോലീസ് ശക്തമായ ഇടപെടല്‍ നടത്തി. പഞ്ചായത്തില്‍ അവശ്യ സര്‍വീസ് മാത്രമേ അനുവദിച്ചുള്ളൂ. പഞ്ചായത്തിന്റെ പ്രധാന ടൗണുകളില്‍ പോലീസ് പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറളം ടൗണ്‍ , കീഴ്പള്ളി, എടൂര്‍ , ആറളം പാലം ,വെളിമാനം എന്നിവിടങ്ങളില്‍ വാഹന പരിശേധനയും നടക്കുന്നുണ്ട്. അയ്യന്‍കുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ്, എടൂര്‍ പാലം ജംഗ്ഷന് , കരിക്കോട്ടക്കരി മേഖലകളിലും പോലീസ് പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തി.
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരത്തില്‍ അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമാണ് പുറത്തിറങ്ങിയത്. മട്ടന്നൂര്‍ സ്റ്റേഷന് പരിധിയില്‍ പോലീസ് പരിശോധനയും ശക്തമാക്കിയിരുന്നു. മട്ടന്നൂര്‍ നഗരസഭയില്‍ ഉള്‍പ്പെടെ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ജനങ്ങള്‍ പുറത്തിറങ്ങുന്നതും കുറഞ്ഞിട്ടുണ്ട്. മട്ടന്നൂര്‍ -ഇരിട്ടി റോഡ് ജംഗ്ഷനിലും ചാലോട് ടൗണിലും പോലീസ് പരിശോധന ഉണ്ടായിരുന്നു. ഒരു വാഹനത്തിന് മാത്രം കടന്നു പോകാനുള്ള സൗകര്യം ഒഴിച്ചുവച്ചു ബാക്കി ഭാഗം അടച്ചാണ് പോലീസ് പരിശോധന നടത്തിയത്.
കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരവും നിശ്ചലമായി. കൂത്തുപറമ്പ് പോലീസിന്റെ നേതൃത്വത്തില്‍ സ്റ്റേഷന് പരിധിയില്‍ ശക്തമായ പരിശോധനയാണ് നടത്തിയത്. അനാവശ്യമായി നിരത്തിലിങ്ങിയ അഞ്ചുവാഹനങ്ങള്‍ പോലീസ് പിടികൂടി കേസെടുത്തു. കടകളില്‍ ആളുകള്‍ നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. ഓരോ വാര്‍ഡുകളിലും ഇതിനായി വോളണ്ടിയര്‍മാരെ നിയോഗിച്ചിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ പോലീസ് ശക്തമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് കൂത്തുപറമ്പ് ഇന്‍സ്പെക്ടര്‍ എന്‍. സുനില്‍ കുമാര്‍ പറഞ്ഞു. പോലീസ് സ്റ്റേഷന് പരിധിയില്‍ അഞ്ചിടങ്ങളില്‍ റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.
previous post