ന്യൂഡൽഹി: ലോക്ഡൗൺ.ഉൾപ്പെടെ സാധ്യതകൾ ചർച്ചയിലുണ്ടെന്നു നിതി ആയോഗ് അംഗവും ദേശീയ കോവിഡ് വിദഗ്ധ സമിതി അധ്യക്ഷനുമായ ഡോ. വി.കെ. പോൾ പറഞ്ഞു. ഓരോ സാഹചര്യത്തിലും കൂടുതൽ നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കും.
കോവിഡ് നിയന്ത്രണത്തിന് സംസ്ഥാനങ്ങൾക്കു പൊതുനിർദേശങ്ങൾ നൽകിയിട്ടുണ്ട്. മൃഗങ്ങളിൽ നിന്നു വൈറസ് വ്യാപനം ഉണ്ടാകുന്നില്ല. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കാണ് വ്യാപനം. – ഡോ. പോൾ ആവർത്തിച്ചു.
ആന്ധ്രയിൽ കണ്ടെത്തിയ എൻ440കെ വൈറസ് വകഭേദം പെട്ടെന്നു തന്നെ ഇല്ലാതായെന്ന് ബയോടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രേണു സ്വരൂപ് പറഞ്ഞു.
കഴിഞ്ഞ വർഷത്തെ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സ്വതന്ത്ര ഗവേഷകൻ ആന്ധ്രയിലെ വൈറസ് വകഭേദത്തെക്കുറിച്ചു പറഞ്ഞത്.
അതിവേഗം വ്യാപിക്കുകയും മാറ്റങ്ങൾക്കു വിധേയമാകുകയും ചെയ്യുന്ന വൈറസ് വകഭേദങ്ങൾക്ക് അനുസൃതമായി വാക്സീനുകൾ പുതുക്കേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവൻ പറഞ്ഞു.
നിലവിൽ വാക്സീനുകൾ ഫലപ്രദമാണ്. ഇന്ത്യയിൽ ഇരട്ട മാറ്റത്തിനു വിധേയമായ വകഭേദം ഇപ്പോഴത്തെ വൈറസ് വ്യാപനത്തിനു പ്രധാന കാരണമാകാം. അശ്രദ്ധയോടെയുള്ള പെരുമാറ്റവും രണ്ടാം വ്യാപനത്തിനു കാരണമായി.
സമ്പൂർണ ലോക്ഡൗൺ ഇല്ലെന്നു കേന്ദ്രം പറയുമ്പോഴും കോവിഡ് വ്യാപനത്തെ നേരിടാൻ മറ്റു മാർഗമില്ലെന്ന അവസ്ഥയിലാണു സംസ്ഥാനങ്ങൾ. കേരളമുൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും പൂർണ–ഭാഗിക ലോക്ഡൗണുകൾ ഏർപ്പെടുത്തിയിട്ടുണ്ട്