തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര, സംസ്ഥാന സർക്കാറുകളെയും പൊലീസ് മേധാവിയെയും കക്ഷി ചേർത്തുകൊണ്ടാണ് കേസെടുത്തത്. വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കുമ്പോൾ ഇതുസംബന്ധിച്ച് സർക്കാർ മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി.
വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടതായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നിലവിൽ അത്തരം പ്രശ്‌നങ്ങളില്ലെന്നും ബുക്ക് ചെയ്തവർക്ക് മാത്രമെ വാക്‌സിൻ നൽകുന്നുള്ളൂവെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. പ്രതിദിനം രണ്ടുലക്ഷത്തോളം ഡോസ് വാക്‌സിൻ നൽകുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
കേന്ദ്രം ആവശ്യത്തിന് വാക്‌സിൻ നൽകുന്നില്ലെന്ന പരാതിയും സംസ്ഥാനം ഹൈക്കോടതിയെ അറിയിച്ചു. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിക്കാൻ ഹൈക്കോടതി നിർദേശം നൽകി. എന്നാൽ, ഒരു കാരണവശാലും പൊലീസ് ബലപ്രയോഗം നടത്തരുതെന്നും കോടതി വ്യക്തമാക്കി.