തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതൽ ഞായറാഴ്ച വരെ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ. അവശ്യ വിഭാഗങ്ങൾക്ക് മാത്രമാണ് യാത്രയ്ക്കും പ്രവർത്തിക്കും അനുമതിയുള്ളത്. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.
ദീർഘദൂര യാത്ര അത്യാവശ്യമെങ്കിൽ കെഎസ്ആർടിസി ആശ്രയിക്കാം. ബസ്റ്റാൻഡ്, റെയിൽവേസ്റ്റേഷൻ, വിമാനത്താവളം, ആശുപത്രി, വാക്സിനേഷൻ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകുന്നതിന് തടസ്സമില്ല. അവശ്യ വിഭാഗത്തിൽ ഉള്ളവരും തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡുമായി യാത്രചെയ്യാം.
പഴം, പച്ചക്കറി, പാൽ, മത്സ്യമാംസം, മരുന്ന് എന്നിവ വിൽക്കുന്ന കടകളും വർക്ക്ഷോപ്പ്, വാഹന സർവീസ് സെന്റർ, സ്പെയർപാർട്സ് വിൽക്കുന്ന കടകൾ എന്നിവ രാത്രി 9 വരെ തുറന്നു പ്രവർത്തിക്കാം. ജീവനക്കാർ രണ്ടു മാസ്കും കയ്യുറകളും ധരിച്ചിരിക്കണം. റേഷൻകടകളും സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഔട്ട്ലെറ്റ്കളും തുറക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റിലും രാത്രി 9 വരെ പാർസലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. ബെവ്കോയും ബാറും അടഞ്ഞു കിടക്കും കള്ളുഷാപ്പുകൾക്ക് തുറന്നു പ്രവർത്തിക്കാം. ബാങ്കുകൾക്ക് രാവിലെ 10 മണിമുതൽ 1 മണിവരെ പ്രവർത്തിക്കാം. വിവാഹം ഗൃഹപ്രവേശം എന്നിങ്ങനെയുള്ള ചടങ്ങുകളിൽ പരമാവധി 50 പേരും സംസ്കാരചടങ്ങിൽ 20 പേരും മാത്രമേ പങ്കെടുക്കുവാൻ പാടുള്ളൂ. ആരാധനാലയങ്ങളിലും നിയന്ത്രണങ്ങൾ നടപ്പിലാക്കും. രണ്ട് മീറ്റർ അകലം പാലിക്കാൻ സ്ഥലസൗകര്യം ഉള്ള ഇടങ്ങൾ ആണെങ്കിൽ മാത്രം 50 പേർക്ക് പ്രവേശനം നൽകാം. സിനിമ സീരിയൽ ഡോക്യുമെന്ററി ചിത്രീകരണം അനുവദിക്കില്ല.