തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാനായി ലോക്‌ഡൗൺ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും സുപ്രീംകോടതി നിർദേശം. ഇന്നലെ കോവിഡിന്‍റെ രണ്ടാം വ്യാപനം തടയാൻ സർക്കാറുകൾ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള വിശദീകരണം ഉദ്യോഗസ്ഥരിൽനിന്ന് കേട്ട ശേഷമായിരുന്നു കോടതിയുടെ നിര്‍ദേശം.
കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് വീണ്ടും ലോക്‌ഡൗൺ പ്രഖ്യാപിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്ന നിര്‍ദേശം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നല്‍കിയത്. ആളുകള്‍ ഒത്തുചേരുന്നതും പരിപാടികളും വിലക്കി സർക്കാറുകൾ ഉത്തരവിറക്കണം. പൊതുജന താൽപര്യാർഥം ലോക്‌ഡൗണും പ്രഖ്യാപിക്കണം. ലോക്ക്ഡൗണിൽ കുടുങ്ങാനിടയുള്ള അവശ്യ വിഭാഗങ്ങളുടെ സംരക്ഷണത്തിന് നടപടികളും സ്വീകരിക്കണമെന്നും കോടതി നിര്‍ദേശങ്ങളിലുണ്ട്.
സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൌണ്‍ വേണ്ടെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. 15 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള ജില്ലകളില്‍ ലോക്ക്ഡൌണ്‍ എന്ന കേന്ദ്ര നിര്‍ദേശം വന്നെങ്കിലും വേണ്ട എന്നായിരുന്നു സംസ്ഥാന തീരുമാനം, പകരം കര്‍ശന നിയന്ത്രണങ്ങളും രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ നിയന്ത്രണവും തുടരും. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ജനജീവിതത്തെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍.