ഇരിട്ടി : കൂട്ടുപുഴയിൽ ബാരാപ്പോൾ പുഴക്കരയിൽ വിൽപ്പനക്കായി ഒളിപ്പിച്ചു വെച്ചനിലയിൽ 35 ലിറ്ററോളം വരുന്ന 192 കുപ്പി കർണ്ണാടകമാദ്യം പിടികൂടി. ഇരിട്ടി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ പി.സി. വാസുദേവന്റെ നേതൃത്വത്തിൽ കൂട്ടുപുഴ മേഖലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മദ്യശേഖരം പിടികൂടിയത്. പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. വോട്ടെണ്ണൽ പശ്ചാത്തലത്തിൽ കേരളത്തിലെ മദ്യശാലകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് കർണ്ണാടകത്തിൽ നിന്നും കടത്തിക്കൊണ്ടുവന്ന മദ്യം മേഖലയിൽ വിതരണം ചെയ്യുകയായിരുന്നു ലക്‌ഷ്യം.
എക്സൈസ് പ്രിവന്റീവ് ഓഫീസറെ കൂടാതെ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. ബിജു, കെ. എൻ. രവി, പി.കെ. സജേഷ് , ഡ്രൈവർകെ.ടി. ജോർജ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
മദ്യം വിൽപ്പനക്കയി എത്തിച്ച ആളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും മേഖലയിൽ വരും ദിവസങ്ങളിലും റെയ്ഡും പരിശോധനയും ശക്തമാക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.