ഇരിട്ടി: കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ കേന്ദ്രമായ ഇരിട്ടി എം ജി കോളേജിന് കനത്ത സുരക്ഷയൊരുക്കി ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ്. പേരാവൂർ , മട്ടന്നൂർ നിയോജക മണ്ഡലങ്ങളുടെ വോട്ടുകളാണ് ഇവിടെവെച്ച് എണ്ണുന്നത്. കോളേജ് പരിസരത്ത് നാല് പരിശോധനാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത് . ഈ നാല് സ്ഥലത്തെയും പരിശോധനയ്ക്ക് ശേഷം നിയമാനുസൃതമെന്ന് ബോധ്യപ്പെട്ടാൽ മാത്രമെ വോട്ടെണ്ണുന്നിടത്തേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ.
സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് കൗണ്ടിങ് ഏജന്റുമാർ മറ്റു നിയമാസൃതം അംഗീകരിക്കപ്പെട്ടവർ എന്നിവർക്കല്ലാതെ മറ്റാർക്കും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ല .
വോട്ടിങ് കേന്ദ്രത്തിലോ മറ്റ് ഒരു സ്ഥലത്തും 5 പേരിൽ കുടുതൽ ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്ന് ഡി വൈ എസ് പി പ്രിൻസ് എബ്രഹാം അറിയിച്ചു. ആഹ്ലാദപ്രകടനങ്ങളും പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ് . ഇവ ലംഘിച്ചാൽ കേസെടുക്കും. നിലവിലുള്ള ലോക്കൽ പൊലീസിന് പുറമെ ബി എസ്എഫ്, തണ്ടർബോൾട്ട്, എഎൻഎഫ്, കെ എ പി എന്നിവയടക്കം 750 സേനാംഗങ്ങൾ സുരക്ഷാ ചുമതലയിൽ ഉണ്ടാവും. ഇവിടെ നിലവിലുള്ള സുരക്ഷാ സംവിധാനത്തിന് പുറമെ 100 പൊലീസുകാർ കൂടി അധികമായി ഉണ്ടാകും. പ്രവേശന കവാടത്തിലൂടെ അനുവദിക്കപ്പെട്ടവർ സാമുഹിക അകലം പാലിച്ച് വരിയായി അകത്തേക്ക് കടന്ന് പോകണം. സായുധ സേനാംഗങ്ങൾ അടങ്ങുന്ന പൊലീസ് സ്ട്രൈക്കിംങ് ഫോഴ്സ് ഗ്രൂപ്പുകളും കവാടത്തിൽ നിലയുറപ്പിക്കും. ഫല പ്രഖ്യാപനത്തോട നുബന്ധിച്ച് 20 പ്രശ്ന സാധ്യതാ മേഖലകൾ കണ്ടെത്തുകയും ഇതനുസരിച്ചുള്ള സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളതും . 100 കേന്ദ്രങ്ങളിൽ പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തി. 28 മൊബൈൽ സംഘങ്ങളും റോന്തു ചുറ്റും.
വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന കോപൗണ്ടിനുള്ളിൽ 5 പേരിൽ കുറഞ്ഞ ആളുകളായാലും മുദ്രാവാക്യം വിളിയോ യാതൊരു വിധത്തിലുള്ള പ്രകടനങ്ങളോ പാടില്ല. ഫലം മൈക്കിലൂടെ തന്നെ അധികൃതർ അറിയിക്കും. ഏഴ് മേശകളിലായി 28 ബൂത്തുകളിലെ വോട്ടാണ് ഒരോ റൗണ്ടും എണ്ണുക. പേരാവൂർ മണ്ഡലത്തിൽ 276 ബൂത്തുകളാണ് ഉള്ളത്. ഒമ്പത് മണിയോടെ ആദ്യഫല സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.