തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിന്റെ ദൗർലഭ്യംമൂലമാണ് ഓൺലൈൻ രജിസ്ട്രേഷന് തടസ്സം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ 3,68,840 ഡോസ് വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.വാക്സിൻ ക്ഷാമം മൂലമാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്സിൻ ഒറ്റയടിക്ക് തരണമെന്ന് ആവശ്യപ്പെടുന്നത്. പുതിയ വാക്സിൻ പോളിസി കേന്ദ്രം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇത് ആവശ്യപ്പെട്ടിരുന്നു. ഇത്രയധികം വാക്സിൻ എന്തിനാണ്,ഒന്നോ രണ്ടോ ദിസത്തേക്കുള്ള കണക്ക് വെച്ച് ലഭ്യമായാൽ മതിയാവില്ലേ എന്നാണ് പലരും ചോദിക്കുന്നത്. ഇത്രയും സ്റ്റോക്ക് കൈവശമില്ലങ്കിൽ ഓൺലൈൻ ബുക്കിങ്ങിൽ പ്രശ്നമുണ്ടാകുമെന്നതു കൊണ്ടാണ് അത്രയും ഡോസ് ചോദിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിൽ വാക്സിനുയരുന്ന ഡിമാന്റനുസരിച്ച് കുറേ ദിവസങ്ങൾ മുൻകൂട്ടി സ്ളോട്ടുകൾ അനുവദിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ പരമാവധി വാക്സിൻ സ്റ്റോക്കിൽ ഉണ്ടാവുകയും സ്ളോട്ടനുവദിക്കുന്ന കേന്ദ്രങ്ങളിൽ അതു ലഭ്യമാകുമെന്ന് ഉറപ്പു വരുത്തുകയും വേണം. പക്ഷേ, വാക്സിൻ ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതിനാൽ ഇതു സാധ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.
നിലവിൽ വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസത്തേക്കുള്ള വാക്സിൻ തൊട്ടുമുൻപുള്ള ദിവസമാണ് ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നത്. ആ രീതിയിൽ അടുത്ത ദിവസത്തേക്കുള്ള സ്ളോട്ടുകൾ ഇന്നു രജിസ്ട്രേഷനായി അനുവദിക്കുമ്പോൾ അല്പ സമയത്തിനുള്ളിൽ തീരുകയാണ്. ആ ദിവസം അതിനു ശേഷം വെബ്സൈറ്റിൽ കയറുന്ന ആളുകൾക്ക് അടുത്ത ദിവസങ്ങളിലൊന്നും സ്ളോട്ടുകൾ കാണാൻ സാധിക്കില്ല. അതിന്റെ അർഥം തുടർന്നുള്ള ദിവസങ്ങളിൽ ലഭ്യമല്ല എന്നല്ല. അടുത്ത ദിവസം നോക്കിയാൽ വീണ്ടും സ്ളോട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ട്. വാക്സിൻ ദൗർലഭ്യം പരിഹരിച്ച് കുറച്ചധികം ദിവസങ്ങളിലേയ്ക്കുള്ള സ്ളോട്ടുകൾ ഷെഡ്യൂൾ ചെയ്തു വയ്ക്കാൻ സാധിച്ചാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ. അതിനാവശ്യമായ ശ്രമങ്ങൾ സർക്കാർ നടത്തി വരികയാണ്. മുതിർന്ന പൗരന്മാരെ സംബന്ധിച്ച് അവർക്കായി പ്രത്യേക കൗണ്ടറുകൾ തുടങ്ങുന്ന കാര്യം ആലോചിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.