ഇരിട്ടി : കോവിഡ് അതിതീവ്ര വ്യാപനം ഇരിട്ടി നഗര സഭാ പരിധിയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അനാരോഗ്യകരമായ ചുറ്റുപാടില്‍ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ നഗരസഭ കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ളവര്‍ ഒരാഴ്ച്ചക്കകം നഗര സഭയില്‍ രേഖാ മൂലം അറിയിക്കേണ്ടതാണ്. വാര്‍ഡുതല ജാഗ്രതാ സമിതികള്‍ നടത്തുന്ന പരിശോധനയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളിലും മറ്റും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കാലതാമസം കൂടാതെ നഗര സഭയില്‍ റിപ്പോര്‍ട്ട് ചെയ്യണം. അനധികൃതമായും നഗര സഭാ സെക്രട്ടറി യുടെ അനുമതി കൂടാതെയും ആളുകളെ താമസിപ്പിക്കുന്ന കെട്ടിട ഉടമ / കൈവശക്കാരന് എതിരെ 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് 432, 434, 440 എന്നീ വകുപ്പുകള്‍ പ്രകാരവും സാംക്രമിക രോഗ നിരോധന നിയമ പ്രകാരവും നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
ജാഗ്രതാ നിർദ്ദേശം പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കും
ഇരിട്ടി നഗരസഭാ സേഫ്റ്റി കമ്മിറ്റി തീരുമാന പ്രകാരം കഴിഞ്ഞദിവസം ഇരിട്ടി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി നഗരസഭാ ഉദ്യോഗസ്ഥരും, പോലീസും പൊതുജന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. 41 സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഒരു സ്ഥാപനത്തിന് നോട്ടീസ് നല്‍കി പിഴ ഈടാക്കി. മറ്റു സ്ഥാപനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.