ന്യൂഡൽഹി: ജസ്റ്റിസ് എൻ.വി. രമണ സുപ്രീം കോടതിയുടെ 48ാമത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. കോവിഡിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയുൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായി.
എസ്.എ. ബോബ്ഡെ ആണ് അടുത്ത ചീഫ് ജസ്റ്റിസ് ആയി എൻ.വി.രമണയെ ശുപാർശ ചെയ്തത്. 2022 ഓഗസ്ത് 26 വരെയാവും എൻ.വി.രമണയുടെ കാലാവധി.
ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി, ആന്ധ്രാപ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2014ലാണ് സുപ്രീം കോടതിയിൽ സേവനമനുഷ്ഠിച്ചു തുടങ്ങിയത്.
കശ്മീരിലെ ഇന്റർനെറ്റ് സേവനം റദ്ദാക്കിയ വിധി പുനഃപരിശോധിക്കാൻ ഉത്തരവിട്ട ബെഞ്ചിലെ അംഗമായിരുന്നു എൻ.വി.രമണ. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് വാദിച്ച ജഡ്ജിമാരുടെ പാനലിലും അദ്ദേഹം അംഗമായിരുന്നു.